scorecardresearch
Latest News

ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റിവച്ചു

കേസ് ഇന്ന് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ നേരത്തെ അപേക്ഷ നല്‍കിയിരുന്നു

ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റിവച്ചു

ന്യൂഡൽഹി: എസ്എൻസി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റിവച്ചു. രണ്ടാഴ്ച്ച കഴിഞ്ഞ് കേസ് പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചത്. കേസ് ഇന്ന് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ നേരത്തെ അപേക്ഷ നല്‍കിയിരുന്നു.

കോടതിയില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ സമയം തേടി ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസിന്റെ അഭിഭാഷകന്‍ പ്രകാശ് രഞ്ചന്‍ നായക് ആണ് കത്ത് നല്‍കിയത്. അധിക രേഖകൾ സമർപ്പിക്കാൻ സമയം വേണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നു. കേസിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടയാളാണ് എ.ഫ്രാൻസിസ്.

ലാവലിന്‍ കേസ് ഇന്ന് നാലാമതായാണ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. കേസ് പരിഗണിച്ചപ്പോള്‍ തന്നെ കേസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് കൈമാറിയ വിവരം ഊര്‍ജവകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സീസിന്റെ അഭിഭാഷകന്‍ അറിയിച്ചു. ഇതോടെയാണ് കേസ് രണ്ടാഴ്ചത്തേയ്ക്ക് മാറ്റിവയ്ക്കുന്നതായി സുപ്രിംകോടതി അറിയിച്ചത്.

കേരളത്തിൽ ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെയുള്ളവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്ത് സിബിഐ നൽകിയ ഹർജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. രണ്ട് കോടതികള്‍ പിണറായി വിജയന്‍ അടക്കമുള്ളവരെ വെറുതെ വിട്ടതാണെന്നും അതിനാൽ കേസില്‍ ശക്തമായ വാദവുമായി വേണം സിബിഐ വരാനെന്നും ഒക്‌ടോബർ എട്ടിനു സുപ്രീം കോടതി പറഞ്ഞിരുന്നു.

Read Also: കോവിഡ് രോഗികളുടെ എണ്ണം 2,000 ത്തിൽ കൂടുതൽ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.86 ശതമാനം

2017 ഓഗസ്റ്റിലാണ് പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചത്. പിണറായിക്ക് പുറമേ മുൻ ഊർജ സെക്രട്ടറി കെ.മോഹനചന്ദ്രൻ, ഊർജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയതും സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു. ഈ വിധിയെ ചോദ്യം ചെയ്ത് കൊണ്ടാണ് സിബിഐ സുപ്രീംകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.

പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്എൻസി ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിനു കാരണം. ഈ കരാർ ലാവ്‌ലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താൽപര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് ആരോപണം. യുഡിഎഫിന്റെ കാലത്താണ് പദ്ധതി കൊണ്ടുവന്നതെങ്കിലും അന്തിമ കരാർ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ.നായനാർ മന്ത്രിസഭയിലെ വൈദ്യുതിമന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Letter to postone lavlin case supreme court