കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത മാസ്കിന് വിലക്കേര്‍പ്പെടുത്തിയതിനെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി. ജയരാജന്‍. “കറുത്ത മാസ്കും ഷര്‍ട്ടും ധരിക്കണമെന്ന് എന്താണിത്ര നിര്‍ബന്ധം. ഇത്രയും കാലം ഇവരൊക്കെ കറുത്ത മാസ്ക് ധരിച്ചിരുന്നോ,” ജയരാജന്‍ ചോദിച്ചു.
“ഒരു മുഖ്യമന്ത്രിക്ക് സുരക്ഷയൊന്നും വേണ്ടെ. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് പ്രതിപക്ഷം ഞങ്ങളാണ്. ഞങ്ങള്‍ അക്രമം കാണിക്കില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ഉമ്മന്‍ ചാണ്ടിക്കും അത് അറിയാം. ഇന്ന് കത്തിയും വടിവാളും എടുത്ത് നടക്കുകയല്ലെ ആര്‍എസ്എസും യുഡിഎഫും ഒന്നിച്ചിട്ട്. അപ്പോള്‍ ഒരു സുരക്ഷയും വേണ്ടന്നാണോ,” ജയരാജന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ സുരക്ഷ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കില്ലെന്നായിരുന്നു മന്ത്രി എം.വി ഗോവിന്ദന്റെ ന്യായീകരണം. “സുരക്ഷ നൽകേണ്ട സന്ദർഭത്തിൽ അത് വേണം. ആവശ്യമായ സുരക്ഷ മുഖ്യമന്ത്രിക്ക് വേണം. മാസ്ക് പ്രതിഷേധത്തിന് ഉപകരണമാക്കുകയാണ്,” എം. വി. ഗോവിന്ദന്‍ പ്രതികരിച്ചു.
കറുത്ത മാസ്കിന് തവനൂരിലും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. കറുത്ത മാസ്ക് ധരിച്ചെത്തുന്നവര്‍ക്ക് മഞ്ഞ മാസ്ക് അധികൃതര്‍ നല്‍കി. മുഖ്യമന്ത്രിയുടെ പരിപാടിയോട് അനുബന്ധിച്ചാണ് കറുത്ത മാസ്കിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപക വിമര്‍ശനം ഉയരുകയാണ്.
Also Read: മുഖ്യമന്ത്രി തവനൂരില്‍; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്; കറുത്ത മാസ്കിന് ഇന്നും വിലക്ക്