ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ നേരത്തെ പരിഗണിച്ചിരുന്ന ജസ്റ്റിസ് എൻവി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് തന്നെ പരിഗണിക്കുമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് യുയു ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പിണറായി വിജയനെ കുറ്റവിമുക്‌തനാക്കിയതിനെതിരെ സിബിഐ നൽകിയ അപ്പീലാണ് പരിഗണിച്ചായിരുന്നു യുയു ലളിതിന്റെ അധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനം. ഓഗസ്റ്റ് 27 നാണ് ലാവലിൻ കേസിന്റെ ബഞ്ച് മാറ്റിയത്. പിണറായി ഉള്‍പ്പെടെയുളളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരുന്നു. പിണറായിക്ക് പുറമേ മുൻ ഊർജ സെക്രട്ടറി കെ.മോഹനചന്ദ്രൻ, ഊർജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയതും സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു.
Also Read: കോടതിയലക്ഷ്യ കേസ്: പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ
ഹര്‍ജികള്‍ പരിഗണനയ്ക്ക് എടുത്തപ്പോള്‍ 2017 മുതല്‍ ജസ്റ്റിസ് രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണിച്ച ഹര്‍ജികളാണ് ഇതെന്ന് ജസ്റ്റിസ് ലളിത് ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ഹര്‍ജി കേള്‍ക്കുന്നതില്‍ കേസിലെ കക്ഷികള്‍ക്ക് ആര്‍ക്കും എതിര്‍പ്പില്ലെന്ന് പിണറായി വിജയനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി.ഗിരി കോടതിയെ അറിയിച്ചു. എന്നാല്‍ തങ്ങള്‍ കേള്‍ക്കുന്നത് ശരിയല്ലെന്ന് ജസ്റ്റിസ് ലളിത് ചൂണ്ടിക്കാട്ടി.
Also Read: വെഞ്ഞാറമൂട് രാഷ്‌ട്രീയ കൊലപാതകം: ഡിവെെഎഫ്‌ഐക്കാർ സജിത്തിനെ വളഞ്ഞു, പിടിയിൽ
പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്എൻസി ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിനു കാരണം. ഈ കരാർ ലാവ്‌ലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താൽപര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് ആരോപണം. യുഡിഎഫിന്റെ കാലത്താണ് പദ്ധതി കൊണ്ടുവന്നതെങ്കിലും അന്തിമ കരാർ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ.നായനാർ മന്ത്രിസഭയിലെ വൈദ്യുതിമന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.