/indian-express-malayalam/media/media_files/2025/07/27/vd-satheesan-2025-07-27-17-16-26.jpg)
വിഡി സതീശൻ
കൽപ്പറ്റ: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്ത സാഹചര്യത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എന്തു വന്നാലും രാഷ്ട്രീയമായി നേരിടും. ഒരു വർഷം മുൻപത്തെ ശുപാർശയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇപ്പോൾ പുറത്തു വന്നത് തിരഞ്ഞെടുപ്പായതിനാലാണെന്നും പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
ഭരണത്തിന്റെ അവസാന നാളുകളിൽ ജനശ്രദ്ധ തിരിച്ചുവിടാനുള്ള അവസാന അടവാണിത്. സിബിഐ അന്വേഷണത്തെ താൻ വ്യക്തിപരമായി നേരിടുമെന്നും കേസ് നിലനിൽക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതകരിച്ചു. താൻ കരുതുന്നത് ആ വാർത്ത ശരിയല്ലെന്നാണ്. കാരണം അങ്ങനെയൊരു കേസെടുക്കാൻ ശുപാർശ ചെയ്യാൻ പറ്റില്ല. ആദ്യം കേസ് ഒന്ന് അന്വേഷിച്ചതാണ്. ഒരു കാരണവശാലും കേസ് നിലനിൽക്കില്ലെന്നു കണ്ട് വിജിലൻസ് തന്നെ ഉപേക്ഷിച്ചതാണ്. രണ്ടാമതൊരു പരാതി വാങ്ങി വീണ്ടും അന്വേഷിച്ചു. നാലഞ്ച് കൊല്ലമായി അന്വേഷണം നടക്കുന്നു. ഏത് രീതിയിൽ അന്വേഷിച്ചാലും ഒരു കാരണവശാലും നിയമപരമായി അത് നിലനിൽക്കുന്നതല്ല.
മാർച്ച് ആദ്യ ആഴ്ച തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ പോകുകയാണ്. അപ്പോൾ ജനുവരിയിൽ തനിക്കെതിരെ ഒരു കേസ് ആയിക്കോട്ടെ എന്നി വിചാരിച്ചാലും തനിക്ക് യാതൊരു വിരോധവുമില്ല. ഇതിനെ രാഷ്ട്രീയമായി നേരിടും. അല്ലാത്ത കേസ് ആണെങ്കിൽ നിയമപരമായി അതിനെ നേരിടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേ സമയം, സർക്കാരിന്റെ ഈ നീക്കം ദയനീയമായി പരാജയപ്പെടുമെന്ന് യുഡിഎഫ് കേന്ദ്രങ്ങൾ പ്രതികരിച്ചു ഇത് വെള്ളരിക്ക പട്ടണം അല്ലെന്നും കേസ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ളതാണെന്നും കെ സുധാകരൻ പറഞ്ഞു. ന ഇത് തെരഞ്ഞെടുപ്പിലെ ചെപ്പടിവിദ്യ ആണെന്നായിരുന്നു കെസി വേണുഗോപാൽ എംപിയുടെ പ്രതികരണം. മോദിയെ സുഖിപ്പിച്ച് എങ്ങനെ ഭരണം നിലനിർത്താം എന്നാണ് നോക്കുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഒരു അന്വേഷണം കൊണ്ടൊന്നും തളരുന്നതല്ല കോൺഗ്രസ് പാർട്ടിയെന്ന് കെ മുരളീധരനും പറഞ്ഞു. ആര് എന്തൊക്കെ അഭ്യാസം കാണിച്ചാലും ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചിരിക്കുമെന്നും മുരളീധരൻ പറഞ്ഞു.ഇത് ഓലപ്പടക്കമാണെന്നും ഇത് പൊട്ടിയാലൊന്നും ആരും പേടിക്കാൻ പോകുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇത് തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ്.
സിബിഐ അന്വേഷിക്കേണ്ടത് ആണോ എന്ന് പൊതുസമൂഹം ചർച്ച ചെയ്യട്ടെയെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. സിബിഐയുടെ കാര്യത്തിൽ പാർട്ടിക്ക് നിലപാടുണ്ട്. ഒരു സാഹചര്യത്തിലും സിബിഐ അന്വേഷണം വേണ്ട എന്ന നിലപാട് സിപിഎം എടുത്തിട്ടില്ല. സാഹചര്യത്തെ അടിസ്ഥാനമാക്കിയേ പറയാൻ കഴിയൂ. കൂടുതൽ ആ വിഷയത്തിൽ സംസാരിക്കുന്നത് എനിക്കും നിങ്ങൾക്കും നല്ലതല്ല എന്നും എം എ ബേബി കൂട്ടിച്ചേർത്തു.
Also Read:ശബരിമല സ്വര്‍ണ്ണക്കൊള്ള; ജാമ്യം തേടി എന്‍. വാസു സുപ്രിം കോടതിയിൽ
വിദേശത്ത് നിന്ന് ഫണ്ട് പിരിക്കുന്നതുമായി ബന്ധപ്പെട്ട് ഗുരുതര കുറ്റമാണ് നടന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചു. വിഷയത്തിൽ സർക്കാർ ഉചിതമായ തീരുമാനം എടുക്കുമെന്നാണ് കരുതുന്നതെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചു.
വിവാദത്തിന്റെ പശ്ചാത്തലം
വി ഡി സതീശൻ നടപ്പിലാക്കിയ മണ്ഡലത്തിൽ നടപ്പിലാക്കിയ 'പുനർജനി' പദ്ധതിയിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തുകൊണ്ടാണ് വിജിലൻസ് മുഖ്യമന്ത്രിയ്ക്ക് നിർദേശം നൽകിയിരിക്കുന്നത്. 2018-ലെ പ്രളയകാലത്ത് വിദേശത്തുനിന്ന് പണം പിരിച്ചതിൽ ചട്ടലംഘനം ഉണ്ടെന്നാരോപിച്ചാണ് നടപടി.
നേരത്തെ വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ അഴിമതി സംബന്ധിച്ച കാര്യമായ കണ്ടെത്തലുകൾ ഉണ്ടായിരുന്നില്ല. എന്നാൽ, മുൻ വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത 11 മാസം മുമ്പ് നൽകിയ ശുപാർശയിൽ രണ്ട് പ്രധാന കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.
വിദേശ ഫണ്ട് സ്വീകരിച്ചതിൽ വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണം, സ്പീക്കറുടെ മുൻകൂർ അനുമതിയില്ലാതെ എംഎൽഎ വിദേശയാത്ര നടത്തി പണം സമാഹരിച്ചു എന്ന കണ്ടെത്തൽ എന്നിവ വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ഇടപാടായതിനാൽ ഇത് സിബിഐ അന്വേഷിക്കുന്നതാണ് ഉചിതമെന്നായിരുന്നു യോഗേഷ് ഗുപ്ത സർക്കാരിനു നൽകിയ ശുപാർശ. ഏകദേശം ഒരു വർഷത്തോളം ഈ റിപ്പോർട്ടിൽ നടപടിയെടുക്കാതിരുന്ന സർക്കാർ, ഇപ്പോൾ പെട്ടെന്ന് അന്വേഷണ നീക്കവുമായി മുന്നോട്ട് പോകുന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
Read More:ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസ് നേതൃ ക്യാമ്പിന് ഇന്ന് വയനാട്ടിൽ തുടക്കം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us