/indian-express-malayalam/media/media_files/uploads/2018/06/landslide-maxresdefault.jpg)
പ്രതീകാത്മക ചിത്രം
കോഴിക്കോട്: റിസര്‍വ് വനമേഖലയോട് ചേർന്നുള്ള ആനക്കാംപൊയിൽ മറിപ്പുഴ, തേൻപാറ മേഖലകളിൽ ഉരുൾപൊട്ടൽ. ഈ മേഖലകളുമായി ചേർന്ന് കിടക്കുന്ന വീടുകളിൽ വെള്ളം കയറി നാശനഷ്‌ടങ്ങൾ സംഭവിച്ചു. മറിപ്പുഴ വനമേഖലയിലാണ് വൈകീട്ട് ആറോടെ ആദ്യം ഉരുൾപൊട്ടിയത്. തുടർന്ന് തേൻപാറ വനമേഖലയിലും ഉരുൾപൊട്ടലുണ്ടായി.
ആനക്കാംപൊയിലില്‍ നിന്ന് മുപ്പതോളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. പൊലീസും ഫയര്‍ഫോഴ്‌സും എത്തി രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഉരുള്‍ പൊട്ടലില്‍ ആറ് കുടുംബങ്ങള്‍ ഉള്‍പ്പെട്ടതായി അധികൃതര്‍ വെളിപ്പെടുത്തി. ആളപായമില്ല. ദുരിതാശ്വാസ പ്രവര്‍ത്തനം പുരോഗമിക്കുന്നു.
മലയോര മേഖലകളിൽ രാവിലെ മുതൽ കനത്ത മഴ പെയ്യുകയാണ്. ഇരവിഞ്ഞിപുഴയിലും ചാലിയാർ പുഴയിലും വലിയ തോതിൽ വെള്ളം കൂടിയിട്ടുണ്ട്. പുല്ലൂരാമ്പാറയിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. തോടുകൾക്ക് സമീപമുള്ള റോഡുകൾ വെള്ളത്തിൽ മുങ്ങി. തിരുവമ്പാടി മേഖലയിൽ വ്യാപക കൃഷിനാശം സംഭവിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചതായി കലക്‌ടർ യു.വി. ജോസ് അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.