ഇടുക്കി: മൂന്നാറിൽ രണ്ടു സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ. മൂന്നാർ ഇക്കോ പോയിന്റിലും കുണ്ടള ഡാമിനു സമീപത്തുമാണ് ഉരുൾപൊട്ടിയത്.
കുണ്ടള ഡാമിനു സമീപം പുതുക്കടിയില്‍ വിനോദസഞ്ചാരികള്‍ എത്തിയ ട്രാവലറിനു മുകളില്‍ മണ്ണിടിഞ്ഞു വീണു. ഒരാളെ കാണാതായി. കോഴിക്കോട് വടകര സ്വദേശി രൂപേഷിനെ (40)യാണു കാണാതായി.
വടകരയിൽനിന്നുള്ള പതിനൊന്നംഗ സംഘമാണു വാഹനത്തിലുണ്ടായിരുന്നത്. മറ്റു 10 പേർ സുരക്ഷിതരാണ്. റോഡിൽനിന്നു നൂറടിയോളം താഴ്ചയിലേക്കു മറിഞ്ഞ ട്രാവലർ പൂർണമായി തകർന്നു. കല്ലും മണ്ണും മരവുമൊക്കെ കുത്തിക്കയറി തകർന്ന നിലയിലാണു വാഹനം.
മണ്ണിടിഞ്ഞു വീഴുന്നതുകണ്ട് ട്രാവലർ വെട്ടിച്ചതോടെയാണു മറിഞ്ഞത്. താഴെയുള്ള തേയിലത്തോട്ടത്തിലാണു വീണത്. രക്ഷാപ്രവർത്തനത്തിനായി ഫയർഫോഴ്‌സും പൊലീസും സംഭവസ്ഥലത്തെത്തി. എന്നാൽ പ്രതികൂലമായ കാലാവസ്ഥ കാരണം തിരച്ചില്‍ താല്‍ക്കാലികമായി നിർത്തിവച്ചു. നാളെ രാവിലെ വീണ്ടും ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.മൂന്നാറിൽ രാവിലെ മുതൽ ശക്തമായ മഴ തുടരുകയാണ്.
കുണ്ടള അണക്കെട്ടിനു സമീപമുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് തടസം നേരിട്ട മൂന്നാർ- വട്ടവട റോഡ് ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. എന്നാൽ യാത്രയ്ക്കു നിരോധനമുണ്ട്. വിനോദസഞ്ചാരികളും മറ്റു യാത്രക്കാരും ഈ റോഡിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നു കലക്ടർ അഭ്യർഥിച്ചു. മാട്ടുപെട്ടി റോഡിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ തുടര്‍ന്നേക്കുമെന്നാണു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണു പ്രഖ്യാപിച്ചിരിക്കുന്നത്. ഞായർ, തിങ്കൾ ദിവസങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് – പുതുച്ചേരിയുടെ വടക്കൻ തീരത്തോട് ചേർന്ന് നിലകൊള്ളുന്ന ‘ശക്തി കൂടിയ ന്യൂനമർദ്ദം’ പടിഞ്ഞാറ് – വടക്കു പടിഞ്ഞാറ് ദിശയിൽ തമിഴ്നാട്, കേരളം എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചു തെക്ക് കിഴക്കൻ അറബികടലിൽ ന്യൂനമര്‍ദം/ചക്രവാതചുഴിയായി നാളെ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുക.