കൊച്ചി: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോർട്ട് ഇടിച്ചുപൊളിക്കരുതെന്ന് ആവശ്യപ്പെട്ട് വാട്ടർവേൾഡ് എംഡി മാത്യു ജോസഫിന്റെ ഹർജി. തദ്ദേശ സ്വയംഭരണ ട്രൈബ്യൂണലിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. തോമസ് ചാണ്ടിയോടുള്ള രാഷ്ട്രീയ വിരോധം തീർക്കാനാണ് നഗരസഭയുടെ ശ്രമമെന്ന് ആരോപിച്ചാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
രേഖകൾ ഹാജരാക്കിയില്ലെങ്കിൽ റിസോർട്ടിനോട് അനുബന്ധിച്ചുള്ള എല്ലാ കെട്ടിടങ്ങളും പൊളിച്ചുമാറ്റുമെന്ന് നഗരസഭ നോട്ടീസ് നൽകിയിരുന്നു. മുൻപും രേഖകൾ സമർപ്പിക്കാൻ നഗരസഭ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് അനുകൂലമായി റിസോർട്ട് പ്രതികരിച്ചില്ല.
റിസോർട്ടുമായി ബന്ധപ്പെട്ട രേഖകൾ നഗരസഭയിൽ നിന്ന് കാണാതെ പോയ സാഹചര്യത്തിലാണ് രേഖകൾ ഹാജരാക്കാൻ നഗരസഭ അധികൃതർ ആവശ്യപ്പെട്ടത്. അല്ലെങ്കിൽ സ്വന്തം നിലയ്ക്ക് കെട്ടിടങ്ങൾ പൊളിക്കാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടത്. സ്വന്തം നിലയ്ക്ക് പൊളിച്ചില്ലെങ്കിൽ നഗരസഭ നേരിട്ട് റിസോർട്ട് പൊളിക്കുമെന്നും ചിലവ് റിസോർട്ട് ഉടമകളിൽ നിന്ന് ഈടാക്കുമെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്.
നേരത്തെ, കായൽ കൈയേറ്റം സ്ഥിരീകരിച്ച് ആലപ്പുഴ ജില്ലാ കലക്ടർ ടി.വി.അനുപമ റവന്യൂവകുപ്പിനു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിൽ സർക്കാർ ഇതേവരെ നടപടി കൈക്കൊണ്ടിട്ടില്ല.