തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിന് ക്ഷാമമുള്ളതായി ആരോഗ്യമന്ത്രി കെകെ ശൈലജ. കേരളം ഇനി നേരിടാന്‍ പോകുന്ന ഗുരുതര പ്രശ്നങ്ങളില്‍ ഒന്നായിരിക്കും വാക്സിന് ക്ഷാമമെന്ന് മന്ത്രി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനു നല്കിയ പ്രത്യേക അഭിമുഖത്തിലാണ് പ്രതികരണം.
“സംസ്ഥാനത്ത് മാസ് വാക്സിനേഷന് തുടങ്ങിയതോടെ ലഭ്യതക്കുറവ് രൂക്ഷമാകുന്നു. പല മേഖലകളിലും രണ്ടു ദിവസത്തേക്ക് മാത്രമെ സ്റ്റോക്കുള്ളു. ഈ സാഹചര്യം പരിഗണിച്ച് കൂടുതല്‍ വാക്സിന് ലഭ്യമാക്കാൻ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്,” കെകെ ശൈലജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വാക്സിന് തിരെ ലഭിക്കുന്നില്ലെന്ന ആക്ഷേപമില്ലെന്നും നമുക്ക് ലഭ്യത ഉറപ്പാക്കിയിട്ട് വേണം വിദേശത്തേക്ക് അയയ്ക്കാനെന്നും ആരേഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Read More: കോവിഡ് വാക്സിനേഷനു ശേഷമുള്ള പ്രതികൂല ഫലങ്ങളും മരണങ്ങളും: ഇതുവരെയുള്ള വിവരങ്ങൾ വ്യക്തമാക്കുന്നത്
തൃശൂര്‍ പൂരത്തിന്റെ കാര്യത്തിലും ആശങ്ക നിലനില്‍ക്കുകയാണ്. “പൂരത്തിന് ആള്‍ക്കൂട്ടമുണ്ടാകുന്നത് അപകടമാണ്. പൊങ്കാല പോലെ പ്രതീകാത്മകമായി നടത്തുന്ന കാര്യം ആലോചിക്കണം. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും,” കെകെ ശൈലജ പറഞ്ഞു.
ഇന്നലെ കേരളത്തില്‍ 6986 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം ഏറ്റവും രൂക്ഷമായി നിലനില്‍ക്കുന്നത് കോഴിക്കോട് ജില്ലയിലാണ്. 1271 കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാത്ത് ചികിത്സയിലുള്ളവരുടെ എണ്ണം അര ലക്ഷത്തോട് അടുക്കുകയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ രോഗവ്യാപനവും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കാന്‍ സാധ്യതയുണ്ട്.