പാലക്കാട്: തൃശൂർ-പാലക്കാട് പാതയിലെ കുതിരാൻ തുരങ്കം ഭാഗികമായി ഗതാഗത്തിനായി തുറന്നു. ഇരട്ട തുരങ്കത്തിലെ പാലക്കാട് നിന്ന് തൃശൂരേക്കുള്ള പാതയാണ് ശനിയാഴ്ച വൈകിട്ട് 5.30ഓടെ മണിയോടെ ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ഉദ്ഘാടന ചടങ്ങുകളില്ലാതെ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുകയായിരുന്നു.
കുതിരാൻ തുരങ്കം ഓഗസ്റ്റിൽ തുറക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ജൂലൈ 15ന് അറിയിച്ചിരുന്നു. തുരങ്കവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുടെ പരിശോധന പൂർത്തിയായിരുന്നു. ഇതിന് പിറകെ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ അനുമതി കൂടെ ലഭിച്ചതോടെയാണ് തുരങ്കങ്ങളിലൊന്ന് ഗതാഗതത്തിനായി തുറന്നു കൊടുത്തത്.
Read More: കോവിഡ് മൂന്നാം തരംഗം: അതീവ ജാഗ്രതയില്ലെങ്കില്‍ അപകടമെന്ന് ആരോഗ്യ മന്ത്രി
കേരളത്തിലെ ആദ്യത്തെ തുരങ്ക പാതയാണ് കുതിരാനിലേത്. കുതിരാനില്‍ ഒരു തുരങ്കത്തിൽ ഇന്ന് മുതല്‍ ഗതാഗതം അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതലമന്ത്രി നിതിന്‍ ഗഡ്കരി ട്വിറ്ററില്‍ അറിയിച്ചിരുന്നു.
“നമ്മൾ ഇന്ന് കേരളത്തിലെ കുതിരാൻ തുരങ്കത്തിന്റെ ഒരു വശം തുറക്കും. സംസ്ഥാനത്തെ ആദ്യത്തെ റോഡ് തുരങ്കമാണിത്, ഇത് തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും ഉള്ള കണക്റ്റിവിറ്റി ഗണ്യമായി മെച്ചപ്പെടുത്തും. 1.6 കിലോമീറ്റർ നീളമുള്ള തുരങ്കം രൂപകൽപ്പന ചെയ്തിരിക്കുന്നത് പീച്ചി- വാഴാനി വന്യജീവി സങ്കേതത്തിലൂടെയാണ്,” ഗഡ്കരി കുറിച്ചു.