/indian-express-malayalam/media/media_files/uploads/2018/12/remaeh-chennithala-in-front-of-assembly-kt-jaleel-issue.jpg)
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. കെ.മുരളീധരനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. അദീബിന് വേണ്ടി ജലീൽ യോഗ്യതയിൽ മാറ്റം വരുത്തിയെന്നും മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ മന്ത്രി രേഖാമൂലം ആവശ്യപ്പെട്ടുവെന്നും മുരളീധരൻ പറഞ്ഞു. തെറ്റിന് മുഖ്യമന്ത്രിയും കൂട്ടുനിന്നു. മന്ത്രി പറഞ്ഞിടത്ത് മുഖ്യമന്ത്രി ഒപ്പിട്ടു. അങ്ങനെ ചെയ്യേണ്ട ആളല്ലല്ലോ മുഖ്യമന്ത്രി. സർക്കാർ അഴിമതിയുടെ ചെളിക്കുണ്ടിലെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം, അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ കെ.ടി.ജലീലിനെ പിന്തുണച്ചാണ് സംസാരിച്ചത്. ബന്ധുവായ അദീബിനെ നിയമിച്ചതിൽ ചട്ടലംഘനം ഇല്ലെന്നും ജലീൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ലെന്നും നിയമനം മൂലം ഒരു രൂപ പോലും കോർപ്പറേഷന് നഷ്ടമായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നൽകേണ്ട സാഹചര്യം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടർന്ന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്.
താൻ ഒരു തരത്തിലുളള തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു ജലീൽ സഭയിൽ പറഞ്ഞത്. 12 വർഷമായി സഭയിലുളള ഞാൻ തെറ്റായ ഒന്നും ഇതുവരെ ചെയ്തിട്ടില്ല. പ്രവൃത്തി പരിചയം നോക്കിയാണ് അദീബിനെ നിയമിച്ചത്. തെറ്റ് പറ്റിയെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും. അഴിമതി നടത്തിയെന്ന് തെളിഞ്ഞാൽ രാജിവയ്ക്കാമെന്നും ജലീൽ പറഞ്ഞു.
അതേസമയം, അഴിമതിക്കാരെ രക്ഷിക്കാൻ മുഖ്യമന്ത്രി കരാറെടുത്തിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാ അഴിമതിക്കാരെയും രക്ഷിക്കാൻ മുഖ്യമന്ത്രി കോൺട്രാക്ട് എടുത്തിരിക്കുകയാണ്. ഇ.പി.ജയരാജന് കിട്ടാത്ത നീതിയാണ് കെ.ടി.ജലീലിന് കിട്ടുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.