/indian-express-malayalam/media/media_files/0gnLxLLlRdslq2hZmvZr.jpg)
ശ്രീകുട്ടന്റേയും കെ എസ് യു വിന്റേയും പോരാട്ടം കേരള വർമ്മയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത അധ്യായമാകും
രാത്രി വൈകിയും നീണ്ട റീകൗണ്ടിങ്ങിനെ തുടർന്ന് തൃശൂർ കേരളവർമ്മ കോളജിൽ കെ എസ് യു ജയം മാറിമറിഞ്ഞ് എസ് എഫ് ഐ ജയമായി മാറി. 40 വർഷത്തിന് ശേഷമാണ് കേരളവർമ്മ കോളജിൽ കെ എസ് യു വിന്റെ ചെയർമാൻ സ്ഥാനാർത്ഥിയും മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയുമായ എസ്. ശ്രീക്കുട്ടൻ ഒരു വോട്ടിന് ജയിച്ചു. തുടർന്ന്, എസ് എഫ് ഐ റീ കൗണ്ടിങ് ആവശ്യപ്പെട്ടു. അതോടെ സംഭവങ്ങൾ ആകെ കലങ്ങി മറിഞ്ഞു.
ആദ്യ വോട്ടെണ്ണലിൽ കെ എസ് യുവിലെ ശ്രീക്കുട്ടന് 896 വോട്ടും എസ് എഫ് ഐയിലെ അനിരുദ്ധന് 895 വോട്ടും ലഭിച്ചു. ഇതേ തുടർന്ന് എസ് എഫ് ഐ വീണ്ടും വോട്ടെണ്ണമെന്ന് ആവശ്യം ഉന്നയിച്ചു. റീ കൗണ്ടിങ് നടക്കുന്നതിനിടെ കോളജിൽ വൈദ്യുതി തടസ്സം നേരിട്ടു. രണ്ട് തവണ വൈദ്യുതി തടസം നേരിട്ടപ്പോൾ റീ കൗണ്ടിങ് നിർത്തിവെക്കണമെന്ന് കെ എസ് യു ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് എസ് എഫ് ഐ പ്രവർത്തകർ റീ കൗണ്ടിങ്ങിൽ കൃത്രിമം കാണിക്കുന്നുവെന്ന് കെ എസ് യു പ്രവർത്തകർ ആരോപിച്ചു. തുടർന്ന് നടന്ന തർക്കവും വാക്കേറ്റവുമുണ്ടായി. സംഘർഷാവസ്ഥ കണക്കിലെടുത്ത് പൊലീസ് സ്ഥലത്തെത്തി. റീ കൗണ്ടിങ് നിർത്തിവെക്കണമെന്ന് പ്രിൻസിപ്പലും പൊലീസും ആവശ്യപ്പെട്ടുവെങ്കിലും റിട്ടേണിങ് ഓഫീസർ തയ്യാറിയില്ലെന്നും എസ് എഫ് ഐ കൗണ്ടിങ് ടേബിളിലെ അധ്യാപകരെ ഭീഷണിപ്പെടുത്തിയാതായും ആരോപണം ഉയർന്നു. അവസാനം രാത്രി വൈകി റീ കൗണ്ടിങ് പൂർത്തിയാക്കിയപ്പോൾ എസ് എഫ് ഐ സ്ഥാനാർത്ഥി അനിരുദ്ധൻ 11 വോട്ടിന് ജയിച്ചു എന്ന പ്രഖ്യാപനം വന്നു.
പല സംസ്ഥാനങ്ങളിലും രായ്ക്കുരാമാനം ജനാധിപത്യത്തെ അട്ടിമറിച്ച സംഘപരിവാർ രാഷ്ട്രീയശൈലിയാണ് കേരളവർമയിൽ കാണുന്നതെന്ന് കെഎസ് യു കുറ്റപ്പെടുത്തി.
കേരളവർമ കോളജിൽ ചെയർപഴ്സൺ ആയി കെഎസ്‌യു പാനലിൽ മത്സരിച്ച ശ്രീക്കുട്ടൻ എന്ന ഭിന്നശേഷിക്കാരനായ വിദ്യാർത്ഥി ജയിച്ചത് അംഗീകരിക്കാൻ കഴിയാതെയാണ് എസ് എഫ് ഐ വീണ്ടും വീണ്ടും റീ കൗണ്ടിങ് നടത്തുന്നതെന്ന് കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ നവ മാധ്യമത്തിൽ ആരോപിച്ചു.
കേരളവർമ്മയിൽ ശ്രീകുട്ടന്റെ വിജയം ജനാധിപത്യത്തിന്റെ വിജയമായിരുന്നു. അത് കേരളവർമ്മയിലെ കുട്ടികളുടെ തീരുമാനമായിരുന്നു. കെ എസ് യു വിജയം അംഗീകരിക്കാതെ പാതിരാത്രിയിലും റീ കൗണ്ടിങ് നടത്തി ജനാധിപത്യ വിജയത്തെ അട്ടിമറിക്കുകയായിരുന്നു എസ് എഫ് ഐയും അതിന് കൂട്ടുനിന്നത് രാഷ്ട്രീയ തിമിരം ബാധിച്ച ചില അധ്യാപകരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.
എന്ത് കാരണത്താൽ കെ എസ് യുവിന് ലഭിച്ച വോട്ടുകൾ അസാധുവാകുന്നുവോ അതേ കാരണത്താൽ എസ് എഫ് ഐ വോട്ടുകൾ സാധുവാകുന്ന മായാജാലമാണ് കേരള വർമ്മയിൽ കണ്ടത്. റീ കൗണ്ടിങ് സമയത്ത് രണ്ട് തവണയാണ് വൈദ്യുതി നിലച്ചത്. ആ സമയത്ത് ഇരച്ചുകയറിയ എസ് എഫ് ഐക്കാർ ജനാധിപത്യത്തെ കശാപ്പ് ചെയ്തു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ കെ എസ് യുവിന് തടയിടാൻ ശ്രമിച്ചവരാണ് കേരള വർമ്മയിലെ റിട്ടേണിംഗ് ഓഫീസറും അദ്ദേഹത്തെ നിയന്ത്രിക്കുന്ന ഡി വൈ എഫ് ഐ നിലവാരമുള്ള മറ്റൊരു അധ്യാപകനും. അധ്യാപകൻ എന്നത് മഹനീയമായ പദവിയാണ്. അത് സി.പി.എമ്മിന് വിടുപണി ചെയ്യാനുള്ളതല്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ലെന്ന് ഓർത്തോളൂ.
ശ്രീകുട്ടന്റേയും കെ എസ് യു വിന്റേയും പോരാട്ടം കേരള വർമ്മയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത അധ്യായമാകും. കാഴ്ച പരിമിതിയുള്ള ശ്രീക്കുട്ടന്റെ കണ്ണിലും ഹൃദയത്തിലും തിളങ്ങുന്ന വെളിച്ചമുണ്ട്. ഇരുട്ട് ബാധിച്ചിരിക്കുന്നത് അവന്റെ വിജയം അട്ടിമറിച്ചവരുടെയും അതിന് കൈക്കോടാലിയായി നിന്നവരുടേയും മനസിലാണെന്നും സതീശൻ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.