തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് തിങ്കളാഴ്ച അർധരാത്രി മുതൽ തുടങ്ങി. ഐഎൻടിയുസി, ബിഎംഎസ് എന്നീ സംഘടനകളാണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.
ശമ്പളപരിഷ്കരണം നടപ്പാക്കുക, ദീര്‍ഘദൂര സര്‍വീസുകള്‍ സ്വിഫ്റ്റ് എന്ന കമ്പനിക്ക് നല്‍കാനുള്ള തീരുമാനം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ മുടങ്ങും. കേരള സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും നാളത്തേക്ക് മാറ്റിവച്ചു.
മെക്കാനിക് സ്റ്റാഫ് യൂണിയനും പണിമുടക്കിൽ പങ്കുചേരുന്നുണ്ട്. ഒരുവിഭാഗം തൊഴിലാളികൾ പണിമുടക്കുന്നുണ്ടെങ്കിലും പരമാവധി ബസുകൾ ഓടിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. സിഐടിയു, എഐടിയുസി സംഘടനകൾ പണിമുടക്കുന്നില്ല.
Read More: ബിജെപിക്ക് വാങ്ങാനുള്ള സാധന സാമഗ്രിയായി കോൺഗ്രസ് മാറി, വേണ്ടത് ബദൽ രാഷ്ട്രീയം: പിണറായി വിജയൻ
ടിഡിഎഫ്, കെഎസ്ടി എംപ്ലോയീസ് സംഘ് എന്നീ സംഘടനകളുമായി സിഎംഡി. ബിജു പ്രഭാകർ ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും ചർച്ച പരാജയപ്പെടുകയായിരുന്നു. ടിഡിഎഫിനെ പ്രതിനിധാനം ചെയ്ത് ആർ.ശശിധരൻ, ആർ.അയ്യപ്പൻ, കെ.ഗോപകുമാർ, കെ.അജയകുമാർ, കെഎസ്ടി എംപ്ലോയീസ് സംഘിനെ പ്രതിനിധാനം ചെയ്ത് ജി.കെ.അജിത്ത്, കെ.എൽ.രാജേഷ്, എസ്.അജയകുമാർ, ടി.പി.വിജയൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.
ഏപ്രിൽ ഒന്നുമുതൽ ശമ്പള പരിഷ്കരണം നടപ്പാക്കുന്ന വിധത്തിൽ ഉത്തരവിറക്കണമെന്നായിരുന്നു നേതാക്കളുടെ ആവശ്യം. സർക്കാരിനോട് ആലോചിക്കാതെ പറയാനാവില്ലെന്ന് എംഡി പറഞ്ഞു. ഇതോടെ ചർച്ച പരാജയപ്പെട്ടു.