/indian-express-malayalam/media/media_files/uploads/2017/02/sudheeran280217.jpg)
തിരുവനന്തപുരം: പിണറായി വിജയന് പഴയ പൊലീസുകാരന്റെ വികൃതവും പ്രാകൃതുമായ മനസ്സാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ. ഇഷ്ടമില്ലാത്തവരെയെല്ലാം ബിജെപിയാക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടേത്. ഇത് പഴയ പൊലിസുകാരുടേത് പോലെ വികൃതവും പ്രാകൃതവുമാണ്. മുഖ്യമന്ത്രിയുടെ ഈ നിലപാട് ബാലിശവും നിർഭാഗ്യകരവുമാണ്. സത്യം പറയുന്നവരെ കരിവാരി തേയ്ക്കുന്ന സമീപനത്തിൽ നിന്നും മുഖ്യമന്ത്രി പിന്മാറണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
സിപിഎമ്മും ബിജെപിയും പരസ്പരം പാലൂട്ടുന്നവരാണ്. പരസ്പരം പോരടിക്കുന്നവരാണ് എന്ന് പുറത്ത് കാണിക്കുകയും അകത്ത് പരസ്പരസഹായസംഘമായി പ്രവർത്തിക്കുകയുമാണ് ഇരുകൂട്ടരും ചെയ്യുന്നത്. നേതാക്കൾ ഒത്തു ചേരുന്നു. പക്ഷേ അണികൾ തമ്മിൽ കൊലപാതകം നടക്കുന്നു. സിപിഎം ബിജെപിക്കും ബിജെപി സിപിഎമ്മിനും ആളെ കൊടുക്കുന്ന ജോലിയാണ് ചെയ്യുന്നത്. വി.എം.സുധീരനും കുമ്മനവും മച്ചന്പിമാരാണെന്ന വി.എസ്.അച്യുതാനന്ദന്റെ പ്രസ്താവന അദ്ദേഹത്തിന് പാർട്ടിയിൽ പിടിച്ചുനിൽക്കാനുളള പൊടിക്കൈ മാത്രമായേ കാണുന്നുളളൂ.
രാഷ്ട്രീയ കൊലപാതകങ്ങളിൽ ശക്തമായ നിലപാട് സ്വീകരിച്ചതാണ് തന്റെ ഔദ്യോഗിക ജീവിതം തകരാൻ കാരണമെന്ന് മുൻ പൊലീസ് മേധാവി ടി.പി.സെൻകുമാർ നൽകിയ കേസിലുണ്ടെന്നാണ് വാർത്ത. ടി.പി.ചന്ദ്രശേഖരൻ, കതിരുർ മനോജ്, അരിയിൽ ഷുക്കൂർ തുടങ്ങിയ കേസുകൾ അന്വേഷിച്ചത് സെൻകുമാറിന്റെ നേതൃത്വത്തിലാണ്. യുഡിഎഫ് ഭരണകാലത്ത് രാഷ്ട്രീയ കൊലപാതകങ്ങൾ തുലോം വിരളമായിരുന്നു. എന്നാൽ ഇന്ന് അത് വർദ്ധിക്കുന്നു. ബിജെപിയടെയും സിപിഎമ്മിന്റെയും ശൈലിയാണ് രാഷ്ട്രീയ കൊലപാതകമെന്നു അദ്ദേഹം കുറ്റപ്പെടുത്തി. അതിരപ്പിളളി പദ്ധതി പ്രയോജനരഹിതവും അപ്രസക്തവുമാണ്. അത് നടപ്പാക്കാൻ അനുവദിക്കില്ല. കോൺട്രാക്ടർ ലോബിയുടെ താൽപര്യം മാത്രമാണ് അതിരപ്പിളളി പദ്ധതിക്ക് പിന്നിലുളളത്. അവർക്ക് നിർമ്മാണം മാത്രം നടത്തി അതിൽ നിന്നും നേട്ടമുണ്ടാക്കിയാൽ മതി. ഇത് ജനങ്ങൾക്ക് പ്രയോജനമുള്ള പദ്ധതിയല്ല. അതുകൊണ്ടുതന്നെ പദ്ധതി കൊണ്ടുവരാൻ ശ്രമിച്ചാൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും സുധീരൻ വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.