തിരുവനന്തപുരം: സംസ്ഥാനത്ത് കോൺഗ്രസിൽ സമ്പൂര്‍ണ്ണ അഴിച്ചുപണി നടത്താന്‍ രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി അറിയിച്ചു. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെപിസിസി, ഡിസിസി ജംമ്പോ കമ്മറ്റികള്‍ പിരിച്ചുവിട്ട് പുനഃസംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി. പുതിയ ഭാരവാഹികളെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കും. 23 ഭാരവാഹികളടക്കം കെപിസിസി എക്സിക്യൂട്ടിവില്‍ 51 പേരുണ്ടായിരിക്കും.മൂന്ന് വൈസ് പ്രസിഡന്റുമാര്‍,15 ജന.സെക്രട്ടറിമാര്‍, ഒരു ട്രഷറര്‍ എന്നിവരെ കൂടാതെ കെപിസിസി സെക്രട്ടറിമാരും ഉണ്ടായിരിക്കും.
ഭാരവാഹികളില്‍ പത്തുശതമാനം പേര് സ്ത്രീകളും പത്തുശതമാനം പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗവുമായിരിക്കും. സംസ്ഥാന ജില്ലാതലങ്ങളില്‍ അച്ചടക്ക സമതിയും അപ്പീല്‍ സമിതിയും ഉണ്ടാകും. കെപിസിസിയുടെ അതേ മാതൃകയിലാണ് ഡിസിസികള്‍ പുനഃസംഘടിപ്പിക്കുന്നത്. ചെറിയ ജില്ലകളായ കാസര്‍ഗോഡ്,വയനാട്, പത്തനംതിട്ട, ഇടുക്കി എന്നീ ഡിസിസികള്‍ക്ക് ഭാരവാഹികള്‍ കുറവായിരിക്കുമെന്നും കെപിസിസി പ്രസിഡന്റ് അറിയിച്ചു.
Read More: പ്രശാന്ത് കിഷോര്‍ വീണ്ടും ശരദ് പവാറിനെ കണ്ടു; രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് മൂന്നാം തവണ
ബ്ലോക്ക് കമ്മറ്റികള്‍ക്ക് മുകളില്‍ നിയോജക മണ്ഡലം കമ്മറ്റി ഉണ്ടാകും. കെപിസിസി മുതല്‍ ബൂത്ത് തലംവരെയുള്ള നിലവിലെ കമ്മറ്റിക്ക് പുറമെ വീടുകളെ ഉള്‍പ്പെടുത്തി അയല്‍ക്കൂട്ടം (മൈക്രോലെവല് കമ്മറ്റി) രൂപീകരിക്കും.
കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ പിടി തോമസ്,ടി സിദ്ദിഖ് എന്നിവരെ രാഷ്ട്രീയകാര്യ സമിതിയില്‍ ഉള്‍പ്പെടുത്തി.
മീഡിയാ കമ്മിറ്റിയും ചാനല്‍ ചര്‍ച്ചയ്ക്ക് നിയോഗിക്കാനുള്ള ഭാരവാഹികളുടെ പാനലും രൂപീകരിക്കും.കെപിസിസിക്ക് പൊളിറ്റിക്കല്‍ സ്കൂള്‍ തുടങ്ങുന്നതാണെന്നും കെ സുധാകരന് അറിയിച്ചു.