/indian-express-malayalam/media/media_files/Dg7GGw34J4ORNz5LEEdq.jpg)
ഫൊട്ടോ: കെ.സുധാകരൻ ഫെയ്സ്ബുക്ക്
തിരുവനന്തപുരം: കെപിസിസിയുടെ ഡിജിപി ഓഫീസ് മാർച്ചിലെ സംഘർഷത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മുഖ്യന്ത്രി സൈക്കോപ്പാത്തിന്റെ നിലയിലാണ് ഇപ്പോൾ പെരുമാറുന്നതെന്ന് പറഞ്ഞ സുധാകരൻ പിണറായി വിജയനെന്നാൽ ക്രൂരതയുടെ പര്യായമായി മാറിയെന്നും കുറ്റപ്പെടുത്തി. ഡി ജി പി ഓഫീസ് മാർച്ചിനിടെ നടന്നത് ആസൂത്രിതമായ ആക്രമണമാണ്. ഇത് മുഖ്യമന്ത്രി അറിയാതെ ഒരിക്കലും സംഭവിക്കില്ലെന്നും കെ സുധാകരൻ പറഞ്ഞു.
സംസ്ഥാനത്തെ പൊലീസിനെ ഇപ്പോൾ രണ്ട് ഡിജിപിമാരാണ് നിയന്ത്രിക്കുന്നത്. പി ശശി ആക്ടിംഗ് ഡി ജി പിയായി പ്രവർത്തിക്കുകയാണെന്നും സുധാകരൻ പരിഹസിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ നിലയ്ക്ക് നിർത്താൻ ആരുമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാൻ പോലുമുള്ള അവകാശം നിഷേധിക്കുന്ന നാടായി കേരളം മാറി.
പ്രതിഷേധിക്കുന്ന കെ എസ് യു - യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിക്കുകയും അവർക്കെതിരെ തന്നെ കേസെടുത്ത് ജയിലാക്കുകയുമാണ് ചെയ്തത്. സംസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടകളെയാണ് നവകേരള സദസ്സിന് അകമ്പടിയായി മുഖ്യമന്ത്രി നിയോഗിച്ചിരുന്നതെന്നും കെപിസിസി പ്രസിഡന്റ് ആരോപിച്ചു.
2024 എന്നത് പിണറായി വിജയന് ഉറക്കമില്ലാത്ത രാത്രികളാകും സമ്മാനിക്കുക. ഡി ജി പി ഓഫീസ് മാർച്ചിന്റെ വേദിയിലേക്കടക്കം ടിയർ ഗ്യാസ് പ്രയോഗിച്ചതിലൂടെ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തെ 'വാഷ് ഔട്ട്' ചെയ്യാനുള്ള ശ്രമമാണ് നടന്നതെന്നും അതിക്രമത്തിനെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് കോടതിയെ സമീപിക്കുമെന്നും കെ സുധാകരൻ വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.