തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണർ പദവിയുടെ മഹിമ തകര്‍ത്തെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ഗവര്‍ണര്‍ രാഷ്ട്രീയം പറയുന്നതില്‍ വിയോജിപ്പുണ്ട്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് വിഷയത്തില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ല. ഗവര്‍ണര്‍ ആ പദവിയുടെ അന്തസത്തയ്ക്ക് ചേരാത്തവിധമാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങളില്‍ ഗവര്‍ണര്‍ ഇടപെടുന്നത് ഉചിതമല്ല. തരാതരം നിലപാട് മാറ്റുന്ന ഗവര്‍ണര്‍ തരംതാണ രാഷ്ട്രീയം കളിക്കുകയാണ്. ഗവര്‍ണറെ തിരികെ വിളിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത് ഉള്‍പ്പെടെയുള്ള വിഷയം കോണ്‍ഗ്രസ് പാര്‍ട്ടിയും യുഡിഎഫും ചര്‍ച്ച ചെയ്തു തീരുമാനിക്കും.
പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ ഗവര്‍ണറെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. അദ്ദേഹം അതോര്‍ത്ത് ആശങ്കപ്പെടേണ്ടതുമില്ല. മികച്ച പ്രതിപക്ഷ നേതാവാണ് വി.ഡി.സതീശന്‍. അതില്‍ കോണ്‍ഗ്രസിനും പൊതുജനങ്ങൾക്കും സംശയമില്ലെന്നും സുധാകരന്‍ പറഞ്ഞു.