തിരുവനന്തപുരം: വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ആരോപണ വിധേയനായ കോവളം എംഎല്‍എ എം വിന്‍സെന്റിന്‍റെ മൊഴി കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ അജീതാബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഉടന്‍ രേഖപ്പെടുത്തിയേക്കും. കടയില്‍ വച്ച് എംഎല്‍എ തന്നെ കയറിപ്പിടിച്ചുവെന്ന് വീട്ടമ്മ തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് അന്വേഷണസംഘത്തിന് പോകേണ്ടി വരുമെന്നാണ് സൂചന. ഇതിനിടെ എംഎല്‍എയുടെ രാജി ആവശ്യം ശക്തമായതോടെ കോണ്‍ഗ്രസും കടുത്ത പ്രതിരോധത്തിലായിട്ടുണ്ട്.
ബാലരാമപുരത്തെ കടയിൽ കടന്ന് കയറി വിൻസെന്റ് ഭീഷണിപ്പെടുത്തിയെന്ന ആരോപണം ചികിത്സയിൽ കഴിയുന്ന വീട്ടമ്മ മജിസ്ട്രേട്ടിനും പൊലീസിനും നൽകിയ മൊഴിയിലുണ്ട്. ഇവരുടെ മൊഴി കഴിഞ്ഞ ദിവസം അജിതാബീഗം രേഖപ്പെടുത്തിയിരുന്നു. ഫോണിലൂടെ നിരന്തരമായി ശല്യം ചെയ്തെന്നും, ശാരീരികമായി പീഡിപ്പിച്ചെന്നും വീട്ടമ്മ ആരോപിച്ചിട്ടുണ്ട്.
ഇതിനിടെ, കേസ് ഒത്തുതീർക്കാൻ വീട്ടമ്മയുടെ സഹോദരനെ വിൻസെന്റ് ഫോണിൽ വിളിച്ചതിന്റെ ശബ്ദരേഖയും പുറത്തായി. സംഭവം പുറത്തറിഞ്ഞാൽ ജീവനൊടുക്കുമെന്ന് വിൻസെന്റ് പറയുന്നതായാണ് ശബ്ദരേഖയിലുള്ളത്. ഇതോടെയാണ് എംഎൽഎയെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.
പീഡനശ്രമവും ആത്മഹത്യാ പ്രേരണാ കുറ്റവും ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എംഎല്‍എയ്‌ക്കെതിരെ ബാലരാമപുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ തനിക്കെതിരായ ആരോപണം വസ്തുതയല്ലെന്ന നിലപാട് തന്നെയാണ് എംഎല്‍എ സ്വീകരിക്കുന്നത്. അടുത്ത മാസം ഏഴിന് നിയമസഭാസമ്മേളനം തുടങ്ങാനിരിക്കെ എം വിന്‍സന്‍റിനെതിരായ ആരോപണം കോണ്‍ഗ്രസിനെ കടുത്ത പ്രതിരോധത്തിലാക്കിയിട്ടുണ്ട്. നേതാക്കളാരും എംഎല്‍എയെ പിന്തുണച്ച് പരസ്യമായി രംഗത്ത് വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.