തലശേരി: കൊട്ടിയൂർ പീഡനക്കേസിൽ ഒളിവിലായിരുന്ന മാതൃവേദി അംഗം തങ്കമ്മ നെല്ലിയാനി പൊലീസിന് മുൻപാകെ കീഴടങ്ങി. പേരാവൂർ സിഐക്ക് മുന്നിലാണ് ഇന്ന് രാവിലെ ഇവർ കീഴടങ്ങിയത്. അതേസമയം ഇന്നലെ കീഴടങ്ങിയ ഫാ തോമസ് തേരകം, സിസ്റ്റർ ഓഫീലിയ, ബെറ്റി എന്നിവർക്ക് ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു.
കേസിൽ രണ്ടാം പ്രതിയാണ് തങ്കമ്മ. ഒന്നാം പ്രതി ഫാ റോബിൻ വടക്കാഞ്ചേരിയുടെ സഹായിയായിരുന്നു ഇവർ. പ്രായം പരിഗണിച്ച് ഇവർക്ക് കീഴടങ്ങുന്ന ദിവസം തന്നെ ജാമ്യം നൽകണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് ഉച്ചയോടെ ഇവരെ കോടതിയിൽ ഹാജരാക്കിയേക്കുമെന്നാണ് വിവരം. ഇവരെ ഇപ്പോൾ ചോദ്യം ചെയ്യുകയാണ്.
നേരത്തേ മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇത് ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് കീഴടങ്ങിയത്. ദത്തെടുക്കൽ കേന്ദ്രം സൂപ്രണ്ടായ സിസ്റ്റർ ഒഫീലിയ കേസിലെ എട്ടാം പ്രതിയാണ്. നവജാത ശിശുവിനെ ലഭിച്ചിട്ടും പൊലീസിനെ അറിയിച്ചില്ലെന്നതാണ് ഇവർക്കെതിരായ കുറ്റം. തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നെന്നും പൊലീസ് കണ്ടെത്തി. സിസ്റ്റർ ബെറ്റി ജോസും ഇതേ ദത്തെടുക്കൽ കേന്ദ്രത്തിലാണ്. സിസ്റ്റർ ഒഫീലിയയ്ക്ക് ഇവരായിരുന്നു കൂട്ട്.
സംഭവം അറിഞ്ഞിട്ടും മറച്ചുവച്ചതാണ് മാതൃവേദി അംഗമായ തങ്കമ്മ നെല്ലിയാനി കേസിൽ പ്രതിയാക്കിയത്. കേസിലെ മൂന്ന്, നാല്, അഞ്ച് പ്രതികളായ തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ ഡോക്ടര്‍ ടെസി ജോസ്, ഡോ.ഹൈദരാലി, ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സി.ആന്‍സി മാത്യു എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നലെ വാദം കേട്ട തലശേരി എ.ഡി.എം കോടതി വിധി പറയുന്നത് ഈ മാസം 20 നു മാറ്റിയിട്ടുണ്ട്.