കൂടത്തായി: കേരള മനസാക്ഷിയെ ഞെട്ടിച്ച കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി രണ്ടും മൂന്നും പ്രതികളായ മാത്യു, പ്രജികുമാർ എന്നിവരെ ഇന്ന് വൈകീട്ട് നാലിന് താമരശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. നാളെയാണ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുക.
പുതുതായി രജിസ്റ്റര്‍ ചെയ്ത അഞ്ചു കേസുകളുടെ അന്വേഷണത്തിന് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. അതേസമയം, പൊലീസിനെക്കുറിച്ച് പരാതിയില്ലെന്നും ശാരീരിക, മാനസിക ബുദ്ധിമുട്ടുകളില്ലെന്നും മൂന്ന് പ്രതികളും കോടതിയില്‍ വ്യക്തമാക്കി.
Read More: ജോളിയുടെ മുഖാവരണം മാറ്റാന്‍ ശ്രമിച്ച യുവാവിനെ കസ്റ്റഡിയിലെടുത്തു
മൂന്നാം പ്രതി പ്രജികുമാര്‍ സയനൈഡ് കോയമ്പത്തൂരില്‍ നിന്നുമാണ് എത്തിച്ചതെന്ന് പൊലീസ് കോടതിയെ അറിയിച്ചു. പ്രതികളെ കോയമ്പത്തൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നും പൊലീസ് കോടതിയെ അറിയിച്ചു. അതിനാല്‍ മൂന്ന് ദിവസം കൂടി കസ്റ്റഡി നീട്ടണമെന്നായിരുന്നു പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി രണ്ട് ദിവസം കൂടിയാണ് അനുവദിച്ചത്. കസ്റ്റഡി ദിവസം ഇന്ന് അവസാനിക്കുന്നതിനാൽ പ്രതികളെ കോയമ്പൂത്തൂരിലേക്ക് കൊണ്ടുപോകുന്ന തീരുമാനം പൊലീസ് മാറ്റി.
Read More: കൂടത്തായി: ജോളി അടക്കമുള്ള പ്രതികളുടെ കസ്റ്റഡി രണ്ടു ദിവസത്തേക്ക് കൂടി നീട്ടി
കേസിൽ പൊന്നാമറ്റം വീട്ടിലെ നാല് പേരുടെ ഡിഎന്‍എ പരിശോധന നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗത്തിലാണ് പരിശോധന നടന്നത്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പള്ളിയിലെ കല്ലറകള്‍ തുറന്ന് മൃതദേഹാവശിഷ്ടങ്ങള്‍ പരിശോധിച്ചിരുന്നു. ശാസ്ത്രീയ തെളിവുകള്‍ ലഭിക്കാന്‍ വേണ്ടിയാണ് പൊന്നാമറ്റം വീട്ടിലെ മറ്റ് നാല് പേരുടെ ഡിഎന്‍എ പരിശോധന നടത്താന്‍ തീരുമാനിച്ചത്.
അതിനിടെ, ജോളിയുമായി ഉറ്റസൗഹൃദമുണ്ടായിരുന്ന യുവതിയെ കണ്ടെത്താൻ പോലീസ് ശ്രമമാരംഭിച്ചു. ജോളിയുടെ മൊബെെൽ ഫോൺ പരിശോധിച്ച പോലീസ് യുവതിയുമൊത്തുള്ള ജോളിയുടെ നിരവധി ചിത്രങ്ങൾ കണ്ടെത്തിയിരുന്നു.