കോഴിക്കോട്: കൂടത്തായിയിലെ കൂട്ട കൊലപാതക കേസില്‍ ജോളിയെ കുടുക്കിയത് നുണകള്‍. തുടര്‍ച്ചയായി പറഞ്ഞ നുണകളും വ്യാജ പ്രചരണങ്ങളുമാണ് ജോളിയിലേക്ക് അന്വേഷണം നീളാന്‍ കാരണമെന്ന് അന്വേഷണ ചുമതലയുള്ള എസ്പി കെ.ജി.സൈമണ്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്‍ഐടിയിലെ അധ്യാപികയാണെന്ന് ജോളി നാട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, ജോളിയുടെ വിദ്യാഭ്യാസ യോഗ്യത ബി.കോം മാത്രമാണ്. എന്‍ഐടിയിലേക്ക് പഠിപ്പിക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് എല്ലാ ദിവസവും ജോളി വീട്ടില്‍ നിന്നു പോകാറുണ്ടെന്നും പൊലീസ് പറയുന്നു. ജോളി പലപ്പോഴായി പറഞ്ഞ നുണകളാണ് അന്വേഷണത്തില്‍ നിര്‍ണായകമായതെന്നും എസ്പി കെ.ജി.സൈമണ്‍ പറഞ്ഞു.
റോയിയുടെ കൊലപാതക കേസില്‍ മാത്രമാണ് ഇപ്പോള്‍ ജോളിയെ അറസ്റ്റു ചെയ്തിരിക്കുന്നത്. മറ്റ് കേസുകളില്‍ അന്വേഷണം തുടരുകയാണ്. എല്ലാ മരണങ്ങളും സമാന സ്വഭാവമുള്ളതായിരുന്നു. എല്ലാ മരണങ്ങളും നടക്കുന്ന സമയത്ത് ജോളിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഇതാണ് സംശയങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഭർത്താവ് റോയിയുടെ മരണം ഹൃദയാഘാതം മൂലമാണെന്ന് പ്രചരിപ്പിച്ചത് ജോളിയാണ്. മരണശേഷം പലപ്പോഴും നാട്ടുകാര്‍ക്കിടയിലും ബന്ധുക്കള്‍ക്കിടയിലും റോയി ഹൃദയാഘാതം വന്നാണ് മരിച്ചതെന്ന് സ്ഥാപിക്കാന്‍ ജോളി ശ്രമിച്ചിരുന്നു. ഇതിലും പൊലീസിന് സംശയം തോന്നിയെന്ന് എസ്പി പറഞ്ഞു.
Read Also: കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പര; ജോളി അറസ്റ്റിൽ, കൊലകൾക്ക് ഇടവേളയെടുത്തത് ബോധപൂർവ്വം
സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ടോം തോമസിന്റെയും അന്നമ്മയുടെയും കൊലയിലേക്ക് ജോളിയെ നയിച്ചത്. ഭര്‍ത്താവ് റോയ് തോമസുമായുള്ള ജോളിയുടെ ബന്ധം വഷളായിരുന്നു. ഇതാണ് റോയ് തോമസിനെ കൊലപ്പെടുത്താന്‍ കാരണം. ഷാജുവിനെ പോലൊരു ഭര്‍ത്താവുണ്ടായിരുന്നെങ്കില്‍ എന്ന് ജോളി പലപ്പോഴും പറഞ്ഞിട്ടുള്ളതായും പൊലീസ് വ്യക്തമാക്കുന്നു. ഇതെല്ലാം റോയിയെ കൊലപ്പെടുത്താന്‍ കാരണമായി.
റോയിക്ക് അസ്വസ്ഥതയുണ്ടാകുമ്പോള്‍ താന്‍ അടുക്കളയില്‍ രാത്രി ഭക്ഷണത്തിനായി ഓംലറ്റ് ഉണ്ടാക്കുകയായിരുന്നു എന്നാണ് ജോളി പറഞ്ഞത്. എന്നാല്‍, പിന്നീട് റോയിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോള്‍ ചോറും കടലക്കറിയും ദഹിക്കാത്ത രീതിയില്‍ കണ്ടെത്തിയെന്നും അതില്‍ സയനൈഡ് കലര്‍ത്തിയാണ് ജോളി കൊലപ്പെടുത്തിയതെന്നും വ്യക്തമായതായി പൊലീസ് പറയുന്നു. എല്ലാവരും ഭക്ഷണം കഴിച്ച ശേഷമാണ് മരിക്കുന്നത്. എന്നാല്‍, മരണം നടക്കുമ്പോള്‍ താന്‍ അടുക്കളയില്‍ ജോലിയില്‍ ആയിരുന്നു എന്ന തരത്തിലാണ് ജോളിയുടെ മൊഴി. ഇത് സംശയത്തിന് ആക്കം കൂട്ടിയെന്നും എസ്പി പറഞ്ഞു.
റോയിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ചതും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതും മാത്യുവാണ്. അതോടെ മാത്യുവിനെ കൊലപ്പെടുത്താനുള്ള പദ്ധതികളും ജോളി തയ്യാറാക്കി. ഷാജുവിന്റെ മകള്‍ ഒരു വയസ്സുള്ള ആല്ഫൈന് മരിച്ച ശേഷം ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാണ് കുട്ടി മരിച്ചതെന്ന തരത്തില്‍ ജോളി പ്രചരിപ്പിച്ചിരുന്നു. ഷാജുവിന്റെ ഭാര്യ ഫിലിയെ വെള്ളത്തില്‍ വിഷം കലര്‍ത്തിയാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഷാജുവിനെ വിവാഹം ചെയ്യാന്‍ വേണ്ടിയായിരുന്നു ഫിലിയെയും ഒരു വയസ്സുള്ള കുഞ്ഞിനെയും ജോളി കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. മറ്റ് പല കാര്യങ്ങളും തുറന്നുപറയാന്‍ സാധിക്കില്ലെന്നും എസ്പി വ്യക്തമാക്കി.