മലപ്പുറം: കൊണ്ടോട്ടിയില്‍ ഇരുപത്തിയൊന്നുകാരിയായ വിദ്യാർത്ഥിനിയെ ആക്രമിച്ച് പീഢിപ്പിക്കാൻ ശ്രമിച്ച കേസിൽ പതിനഞ്ചുകാരൻ പിടിയിൽ. പെണ്‍കുട്ടിയുടെ നാട്ടുകാരനായ സ്കൂള്‍ വിദ്യാര്‍ഥിയാണ് പിടിയിലായതെന്നു പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിൽ വിദ്യാർത്ഥി കുറ്റംസമ്മതിച്ചതായി പൊലീസ് പറഞ്ഞു.
പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കും. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ നേരിട്ട് കോടതിയില്‍ ഹാജരാക്കാനാവില്ലെന്ന് മലപ്പുറം എസ്പി എസ് സുജിത് ദാസ് പറഞ്ഞു. പ്രതി ജൂഡോ ചാമ്പ്യനാണെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പതിനഞ്ചുകാരൻ പിടിയിലായതെന്നാണ് വിവരം. മീശയും താടിയും ഇല്ലാത്ത വെളുത്ത് തടിച്ച ആളാണ് അക്രമിച്ചതെന്ന് യുവതി മൊഴി നൽകിയിരുന്നു. അന്വേഷണത്തിനൊടുവിൽ പ്രതിയെ പൊലീസ് വീട്ടിലെത്തി പിടികൂടുകയായിരുന്നു.
തിങ്കളാഴ്ചയാണ് യുവതിക്ക് നേർക്ക് ആക്രമണമുണ്ടായത്. പഠന ആവശ്യത്തിനായി പോകുമ്പോൾ പ്രതി തന്നെ കടന്നുപിടിക്കുകയും ഒഴിഞ്ഞ പ്രദേശത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നെന്ന് യുവതി മൊഴി നൽകിയതായാണ് വിവരം. പീഡനശ്രമം ചെറുത്തപ്പോള്‍ പ്രതി യുവതിയെ കല്ലുകൊണ്ട് ഇടിച്ചു പരുക്കേൽപ്പിക്കുകയും ചെയ്തിരുന്നു.
Also Read: ആവർത്തിക്കുന്ന ദുരന്തങ്ങളിൽനിന്ന് മലയാളി പഠിക്കേണ്ടത്
ഓടി രക്ഷപ്പെട്ട യുവതി സമീപത്തെ ഒരു വീട്ടിലെത്തി വിവരം പറയുകയായിരുന്നു. തുടർന്ന് യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇന്നലെ സംഭവം നടന്നതിന് പിറകെ പ്രദേശത്ത് തിരച്ചിൽ നടത്തിയിരുന്നെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
എഡിറ്ററുടെ കുറിപ്പ്: സുപ്രീം കോടതി ഉത്തരവ് അനുസരിച്ച്, ബലാത്സംഗത്തിനോ ലൈംഗികാതിക്രമത്തിനോ ഇരയായവരെ (വ്യക്തി / പ്രായപൂര്‍ത്തിയാകാത്ത ആൾ) തിരിച്ചറിയാന്‍ ഇടയാക്കുന്ന ഏതെങ്കിലും വിവരങ്ങള്‍ വെളിപ്പെടുത്താൻ കഴിയില്ല.