scorecardresearch
Latest News

വിസ്‌മയ കേസിൽ പ്രതി കിരൺ കുമാർ കുറ്റക്കാരൻ, ശിക്ഷാ വിധി നാളെ

താൻ ഭർതൃ വീട്ടിൽ അനുഭവിക്കുന്ന ദുരിതങ്ങൾ പറഞ്ഞ് വിസ്‌മയ വീട്ടുകാർക്കും സുഹൃത്തുകൾക്കും അയച്ച ശബ്‌ദരേഖകൾ അടക്കമുള്ള ശാസ്ത്രീയ തെളിവുകൾ നിർണായകമായി.

vismaya, kiran kumar, ie malayalam

കൊല്ലം: സ്ത്രീധനപീഡനത്തെ തുടർന്ന് നിലമേൽ സ്വദേശിനി വിസ്‌മയ ആത്മഹത്യ ചെയ്ത കേസിൽ പ്രതി കിരൺ കുമാർ കുറ്റക്കാരൻ. ശിക്ഷാ വിധി നാളെ പറയും. കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. നാല് മാസം നീണ്ട വിചാരണയ്ക്ക് ഒടുവിലാണ് കേസിൽ വിധി വന്നത്.

സ്ത്രീധന പീഡനം, ആത്മഹത്യാപ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ തെളിഞ്ഞു. താൻ ഭർതൃ വീട്ടിൽ അനുഭവിക്കുന്ന ദുരിതങ്ങൾ പറഞ്ഞ് വിസ്‌മയ വീട്ടുകാർക്കും സുഹൃത്തുകൾക്കും അയച്ച ശബ്‌ദരേഖകൾ അടക്കമുള്ള ശാസ്ത്രീയ തെളിവുകൾ കേസിൽ നിർണായകമായി.

കഴിഞ്ഞ വർഷം ജൂൺ 21 നാണ് ഭർതൃവീട്ടിലെ ശുചിമുറിയിൽ വിസ്‌മയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിസ്‌മയയുടെ അച്ഛന്റെയും സഹോദരന്റെയും പരാതിയിലാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥാനയ ഭർത്താവ് കിരൺ കുമാറിനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.

സ്ത്രീ പീഡനം, ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ ഉള്‍പ്പെടെ ഏഴ് വകുപ്പുകളാണ് കിരൺ കുമാറിനെതിരെ ചുമത്തിയിട്ടുള്ളത്. ഇതിൽ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ആത്മഹത്യ പ്രേരണയായ 306 ഉം സ്ത്രീധനപീഡനമായ 498 (എ)യുമാണ് സ്ത്രീധനപീഡനമരണമായ 304 (ബി)യുമാണ് കേസില്‍ സുപ്രധാനമായത്.

നേരത്തെ വിസ്മയയുടേത് ആത്മഹത്യയാണെന്ന് ബോധ്യപ്പെട്ടതായി കൊല്ലം റൂറൽ എസ്‌പി കെ.ബി.രവി വ്യക്തമാക്കിയിരുന്നു. സ്ത്രീധനമായി ലഭിച്ച കാർ മാറ്റിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് കുണ്ടറ ചിറ്റുമലയിലും വിസ്മയയുടെ നിലമേലെ വീട്ടിലും വച്ച് സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് കിരൺ വിസ്മയയെ പീഡിപ്പിച്ചുവെന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്.

507 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. 102 സാക്ഷി മൊഴികള്‍ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരുന്നു. ജനുവരി 10നാണ് വിചാരണ ആരംഭിച്ചത്. വിചാരണയ്ക്കിടെ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 41 സാക്ഷികളെ വിസ്തരിക്കുകയും 118 രേഖകള്‍ തെളിവില്‍ അക്കമിടുകയും 12 തൊണ്ടിമുതലുകള്‍ ഹാജരാക്കുകയും ചെയ്തു. എന്നാല്‍ ഫോൺ സംഭാഷണങ്ങളും സന്ദേശങ്ങളും തെളിവായി എടുക്കാന്‍ കഴിയില്ല എന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.

പ്രതി കിരണിന്റെ പിതാവ് സദാശിവന്‍ പിള്ള, സഹോദരി കീര്‍ത്തി, ഭര്‍ത്താവ് മുകേഷ് എം.നായര്‍ ഉൾപ്പെടെ അഞ്ച് സാക്ഷികള്‍ വിസ്താരത്തിനിടെ കൂറുമാറിയിരുന്നു. ഉത്ര വധക്കേസിൽ ഹാജരായ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻരാജും പ്രതിക്ക് വേണ്ടി പ്രതാപചന്ദ്രന്‍ പിള്ളയുമാണ് കോടതിയിൽ ഹാജരായത്. കേസിൽ കിരൺ കുമാറിന് മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

Also Read: ‘ഇവിടെ നിർത്തിയിട്ടുപോയാൽ എന്നെയിനി കാണത്തില്ല, എനിക്ക് പേടിയാ അച്ഛാ’; വിസ്‌മയയുടെ ശബ്‌ദസന്ദേശം പുറത്ത്

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kollam vismaya case verdict