/indian-express-malayalam/media/media_files/uploads/2020/09/Jaleel-and-Kodiyeri.jpg)
തിരുവനന്തപുരം: ഇപ്പോൾ നടക്കുന്ന പ്രതിപക്ഷ സമരങ്ങളെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണ് കോൺഗ്രസും ബിജെപിയും ചേർന്ന് സംസ്ഥാനത്ത് നടത്തുന്നതെന്ന് കോടിയേരി വിമർശിച്ചു. സർക്കാരിനെതിരായ സമരങ്ങൾക്ക് ജനപിന്തുണയില്ല. പ്രതിഷേധങ്ങൾ ഗൂണ്ടായിസത്തിലേക്കും അക്രമത്തിലേക്കും പോകുകയാണെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
"ഇടതുപക്ഷ സർക്കാരിനു ജനങ്ങളുടെ പിന്തുണയുണ്ട്. പ്രതിപക്ഷത്തിനൊപ്പം വലതുപക്ഷ ശക്തികളും കോർപ്പറേറ്റ് മാധ്യമങ്ങളും അണിചേർന്നിരിക്കുന്നു. ആ പ്രതിഷേധങ്ങളെയൊന്നും സർക്കാർ ഭയപ്പെടുന്നില്ല. ജനപക്ഷ നിലപാടുകൾ സ്വീകരിച്ചുകൊണ്ടാണ് സർക്കാർ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. സർക്കാർ പ്രഖ്യാപിച്ച നൂറ് ദിന കർമ പരിപാടി അതിനു ഉദാഹരണമാണ്," കോടിയേരി പറഞ്ഞു.
ജലീൽ രാജിവയ്‌ക്കുന്ന പ്രശ്‌നമില്ല
മന്ത്രി കെ.ടി.ജലീലിനെതിരായ ആരോപണങ്ങളെ ഒന്നിച്ചു പ്രതിരോധിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ജലീൽ രാജിവയ്‌ക്കേണ്ട ഒരു ആവശ്യവും ഇല്ലെന്നും ജലീലിന്റെ രാജിക്ക് വേണ്ടിയാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങൾ എങ്കിൽ അങ്ങനെയൊരു കാര്യം നടക്കാനേ പോകുന്നില്ലെന്നും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. ജലീലിനെ സാക്ഷിയായാണ് വിളിച്ചതെന്നും സാക്ഷിയായി വിളിച്ചതിന്റെ പേരിൽ ഒരാൾ രാജിവയ്‌ക്കണമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്നും കോടിയേരി ചോദിച്ചു.
ലീഗിനും കുഞ്ഞാലിക്കുട്ടിക്കുമെതിരെ
ആർഎസ്‌എസ് അജണ്ടയ്‌ക്കൊപ്പം ലീഗ് നിലകൊള്ളുകയാണോ എന്ന് കോടിയേരി ചോദിച്ചു. ഖുർആൻ വിതരണം തെറ്റാണെന്ന തരത്തിൽ ആർഎസ്എസും ബിജെപിയും പ്രചാരണം നടത്തുമ്പോൾ ലീഗ് അതിനൊപ്പം ചേരുകയാണോ എന്ന് കോടിയേരി ചോദിച്ചു. ഖുർആൻ നിരോധിച്ച പുസ്തകമോണോ എന്നും ഖുർആൻ കൊടുക്കുന്നത് നിയവിരുദ്ധമാണോ എന്നും കോടിയേരി പത്രസമ്മേളനത്തിലൂടെ ചോദിച്ചു. കോണ്‍ഗ്രസ് ആര്‍എസ്എസ് പ്രചാരണത്തിനൊപ്പം ചേരുന്നത് എന്തിനാണെന്നും കോടിയേരി ആക്ഷേപിച്ചു.
ബിജെപിയല്ല സിപിഎമ്മാണ് ശത്രുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. ബാബറി മസ്‌ജിദ് പൊളിച്ച ആർഎസ്എസും ബിജെപിയും ഇപ്പോൾ ലീഗിന്റെ ശത്രുവല്ലെന്നാണോ കുഞ്ഞാലിക്കുട്ടി പറയുന്നതെന്ന് കോടിയേരി ബാലകൃഷ്‌ണൻ ചോദിച്ചു.
കേന്ദ്രത്തിനെതിരെ പ്രതിഷേധം
കേന്ദ്ര സർക്കാരിനെതിരെ ബഹുജന പ്രതിഷേധം നടത്താൻ സിപിഎം. കാർഷിക ബിൽ അടക്കമുള്ള ജനദ്രോഹ നയങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.