തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരായ ആരോപണങ്ങൾ തന്നെ രാഷ്ട്രീയമായി തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ. തനിക്കെതിരെ വ്യക്തിപരമായി ആരോപണങ്ങൾ ഉന്നയിക്കാൻ കഴിയാത്തതിനാൽ കുടുംബാംഗങ്ങൾക്കെതിരെ ആരോപണമുന്നയിച്ച് പുകമറ സൃഷ്ടിക്കുകയും അതുവഴി തെറ്റിദ്ധാരണ പരത്തുകയുമാണ് ലക്ഷ്യമെന്നും കോടിയേരി പറഞ്ഞു.
മയക്കുമരുന്ന് കേസിൽ ബിനീഷ് പ്രതിയാണെന്ന് ആദ്യം പ്രചരിപ്പിച്ചു. എന്നാൽ, നാർക്കോട്ടിക് സെൽ കുറ്റപത്രം സമർപ്പിച്ചപ്പോൾ ബിനീഷ് പ്രതിയേയല്ലെന്നും ഇതെല്ലാം തന്നെ രാഷ്ട്രീയമായി തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും കോടിയേരി ആരോപിച്ചു. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കോടിയേരി ഇക്കാര്യം പറഞ്ഞത്. കള്ളപ്പണം വെളുപ്പിക്കലിന് കേസെടുത്ത് ജയിലിൽ കിടത്തിയ ജാമ്യം നൽകാതെ ബിനീഷിനെ പീഡിപ്പിക്കുകയാണെന്നും കോടിയേരി പറഞ്ഞു. തന്നെയും കുടുംബത്തെയും മാനസികമായി തകർക്കുകയും പ്രവർത്തനരംഗത്തുനിന്ന് തന്നെ മാറ്റിനിർത്തുകയുമാണ് ഇതിലൂടെയെല്ലാം ലക്ഷ്യമിടുന്നതെന്നും കോടിയേരി പറഞ്ഞു.
Read Also: ‘ക്ഷേമ പെൻഷൻ 2,500 രൂപയാക്കും’; വമ്പൻ പ്രഖ്യാപനങ്ങളുമായി എൽഡിഎഫ് പ്രകടനപത്രിക
മയക്കുമരുന്ന് കേസിൽ ബിനീഷ് പിടിയിലായതിനു പിന്നാലെയാണ് കോടിയേരി ബാലകൃഷ്‌ണൻ സിപിഎം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. എന്നാൽ, ആരോഗ്യപരമായ കാരണങ്ങളാലാണ് കോടിയേരി സെക്രട്ടറി സ്ഥാനത്തു നിന്ന് താൽക്കാലികമായി ഒഴിഞ്ഞു നിൽക്കുന്നതെന്നാണ് പാർട്ടി വിശദീകരണം. ബിനീഷിനെതിരായ ആരോപണമുയർന്നപ്പോൾ പാർട്ടിയും കോടിയേരി ബാലകൃഷ്‌ണനും ഒറ്റക്കെട്ടായാണ് അതിനെ പ്രതിരോധിച്ചത്. മകൻ ചെയ്‌ത തെറ്റിന് പിതാവ് ഉത്തരവാദിത്തമേൽക്കേണ്ട കാര്യമില്ലെന്നാണ് പാർട്ടി വ്യക്തമാക്കിയത്. ‘ബിനീഷ് തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ അദ്ദേഹം ശിക്ഷ അനുഭവിക്കണം, മകനെ രക്ഷിക്കാൻ താൻ നിൽക്കില്ല’ തുടങ്ങിയവയായിരുന്നു കോടിയേരിയുടെ വിശദീകരണം. എന്നാൽ, തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ തൽക്കാലത്തേക്ക് സെക്രട്ടറി സ്ഥാനത്തുനിന്ന് താൻ ഒഴിഞ്ഞു നിൽക്കുകയാണെന്ന് കോടിയേരി തന്നെ പാർട്ടി നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.