തിരുവനന്തപുരം: പദവിക്ക് നിരക്കാത്ത രീതിയിലാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രവർത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലോകം ആദരിക്കുന്ന ചരിത്രകാരന്മാർ പങ്കെടുക്കുന്ന ചരിത്ര കോൺഗ്രസിൽ, തയാറാക്കിയ പ്രസംഗം മാറ്റി വെച്ച് രാഷ്ട്രീയ പ്രസംഗം നടത്തുകയാണ് ഗവർണർ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. ഇന്നലത്തെ രാഷ്ട്രീയ പ്രവര്‍ത്തനമല്ല ഇന്നത്തെ ഭരണഘടന പദവിയുടെ നിര്‍വ്വഹണം ആവശ്യപ്പെടുന്നതെന്ന് ഗവര്‍ണർ തിരിച്ചറിയണമെന്നും കോടിയേരി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിന് എല്ലാ പൗരന്മാര്ക്കും അവകാശമുണ്ട്. ഇപ്പോഴത്തെ പദവിയുടെ പരിമിതി തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ രാജിവെച്ച് പൂര്‍ണ്ണസമയ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ തയ്യാറാവുകയാണ് വേണ്ടത്. വളരെ ചെറുപ്പത്തില്‍ എംപി ആയിരുന്ന ആളായതിനാല്‍ രാഷ്ട്രീയം പറയാതെ കഴിയില്ല എന്ന സമീപനം അപക്വമാണ്.
Also Read: ഇർഫാൻ ഹബീബ് പ്രസംഗം തടസപ്പെടുത്തി, വിവാദം ആഗ്രഹിച്ചിട്ടില്ല: ഗവർണർ
പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കുന്നതില്‍ ബിജെപി നേതൃത്വത്തെ പോലെയാണ് ഗവർണർ പ്രവർത്തിക്കുന്നതെന്നും കോടിയേരി ആരോപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളുടെ രാഷ്ട്രീയ പ്രചാരണ ചുമതലയും ഗവര്‍ണറില്‍ നിക്ഷിപ്തമല്ല. കഴിഞ്ഞ ബിജെപി സര്‍ക്കാര്‍ നിയമിച്ചതാണെങ്കിലും പദവിയുടെ അന്തസത്തക്ക് ചേരുന്ന രീതിയിലായിരുന്നു മുൻ ഗവർണർ പ്രവര്‍ത്തിച്ചിരുന്നത് എന്നത് പ്രസക്തമാണ്. അതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ നിലവിലുള്ള ഗവർണർ തയാറാകണമെന്നും കോടിയേരി കൂട്ടിച്ചേർത്തു.
Also Read: ഗവർണർക്കെതിരെ നടന്നത് സർക്കാർ സ്പോൺസേർഡ് സമരം; ആരോപണവുമായി ബിജെപി
ഗവര്‍ണര്‍മാര്‍ പ്രാദേശിക രാഷ്ട്രീയ കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണമെന്ന് സര്‍ക്കാരിയ കമ്മീഷന് വ്യക്തമായി ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ഗവര്‍ണര്‍ പദവിയെ സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ദുരുപയോഗപ്പെടുത്തുന്ന രീതി കോണ്‍ഗ്രസിന്റെ കാലത്ത് തുടങ്ങിയതാണ്. ബിജെപി ഭരണം ഈ പ്രവണതയെ ശക്തിപ്പെടുത്തി.
Also Read: പൗരത്വഭേദഗതിയെ അനുകൂലിച്ച് പ്രസംഗം; ഗവര്‍ണര്‍ക്കെതിരെ ചരിത്രകോണ്‍ഗ്രസില്‍ പ്രതിഷേധം
സംസ്ഥാനങ്ങളില്‍ അധികാരം പിടിക്കുന്നതിനായി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ഗോവയിലും ഗവര്‍ണര്‍മാരെ ഉപയോഗിച്ചുവെന്നും കര്‍ണാടകയിലും മഹാരാഷ്ട്രയിലും അപമാനകരമായ രീതിയിലേക്ക് ഗവര്‍ണര്‍മാര്‍ തരംതാഴ്ന്നുവെന്നും, ആ ഗണത്തില്‍ പരിഗണിക്കാവുന്ന രൂപത്തിലാണ് കേരള ഗവര്‍ണറുടെ ഇപ്പോഴത്തെ പ്രവൃത്തികളെന്നും കോടിയേരി പറഞ്ഞു. ഭരണഘടനാ പദവിയുടെ അന്തസത്ത ഉള്‍ക്കൊണ്ട് ഉയര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.