/indian-express-malayalam/media/media_files/uploads/2022/10/Kodiyeri-1.jpg)
സി പി എമ്മിലെ രാഷ്ട്രീയ വഴിയിൽ പിണറായി വിജയന് പിന്നാലെ അധികാര സ്ഥാനങ്ങളിലേക്ക് കടന്നുവന്ന നേതാവാണ് കോടിയേരി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പിണറായിയുടെ പിൻഗാമി എന്നതുപോലെയായിരുന്നു സി പിഎമ്മിനുള്ളിൽ കോടിയേരിയുടെ ഉയർച്ചയും വളർച്ചയും.
പിണറായി കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ 1990ലാണ് കോടിയേരി ബാലകൃഷ്ണൻ കണ്ണൂർ ജില്ലാ സെക്രട്ടറി പദത്തിലേക്ക് എത്തുന്നത്. അതിന് ശേഷം പിണറായി 1996ൽ സംസ്ഥാനത്ത് വൈദ്യുതി മന്ത്രിയായി. അതിന് തൊട്ടുമുമ്പ് 1995ൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി. 2002 ൽ കേന്ദ്ര കമ്മിറ്റിയംഗമായി. 2006ൽ വി എസ് അച്യുതാനന്ദൻ സർക്കാരിൽ ആഭ്യന്തരം, ടൂറിസം എന്നീ ചുമതലകളുള്ള മന്ത്രിയായി. മന്ത്രിസ്ഥാനത്തിരിക്കെ 2008 ൽ പൊളിറ്റ് ബ്യൂറോ അംഗവുമായി.
2015 ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. ഒരാൾ ഒര് അധികാരസ്ഥാനത്ത് മൂന്ന് ടേം എന്നത് നിർബന്ധമാക്കിയ ശേഷം നടന്ന ആദ്യ സംസ്ഥാന സമ്മേളനമായിരുന്നു 2015ൽ ആലപ്പുഴയിൽ നടന്നത്. അന്നത്തെ സമ്മേളത്തിൽ 1998 മുതൽ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
/indian-express-malayalam/media/media_files/uploads/2022/08/kodiyeri-balakrishnan-3.jpg)
മന്ത്രി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലൊക്കെ പ്രവർത്തിക്കുമ്പോഴൊക്കെ അദ്ദേഹം സമവായത്തിലധിഷ്ഠിതമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. താൻ വിശ്വസിക്കുന്ന രാഷ്ട്രീയ നിലപാടിൽ ഉറച്ചു നിൽക്കുമ്പോഴും സമവായത്തിനും സമന്വയത്തിനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയും അതിനായി വാതിലുകൾ തുറന്നിടുകയും ചെയ്യുമായിരുന്നു കോടിയേരി. വെട്ടൊന്ന് മുറി രണ്ട് എന്ന സിദ്ധാന്തമായിരുന്നില്ല കോടിയേരിയുടേത്. പാർട്ടിക്കുള്ളിലാണെങ്കിലും മുന്നണിയിലായാലും മന്ത്രിസഭയിലാണെങ്കിലും ഇതിനെല്ലാം പുറത്താണെങ്കിലും പാർട്ടി നിലപാടിൽ അടിയുറച്ച് നിൽക്കുമ്പോഴും സമവായത്തിനുള്ള വഴികളാണ് എപ്പോഴും കോടിയേരി തുറന്നിട്ടത്.
സി പി എമ്മിൽ മാത്രമല്ല, കേരള രാഷ്ട്രീയത്തിലെ തന്നെ സൗമ്യതയുടെ മുഖമായിരന്നു കോടിയേരി. പാർട്ടിക്കുള്ളിലാണെങ്കിലും മുന്നണി ബന്ധങ്ങളിലാണെങ്കിലും സർക്കാർ, ഭരണ സംവിധാനങ്ങളിലും വേറിട്ട ശൈലിയായിരുന്നു അദ്ദേഹം സ്വീകരിച്ചത്. പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളായാലും മുന്നണി വിപുലീകരണമായാലും സീറ്റ് ചർച്ചയായാലും എതിർപക്ഷ പാർട്ടികളുമായുള്ള ഇടപെടലുകളായാലും മുൻകാല പാർട്ടി സെക്രട്ടറിമാരിൽ ഭൂരിപക്ഷവും സ്വീകരിച്ചിരുന്ന ശൈലികളൊന്നുമായിരുന്നില്ല കോടിയേരിയുടേത്.
/indian-express-malayalam/media/media_files/uploads/2022/08/kodiyeri-balakrishnan-4.jpg)
വെട്ടിനിരത്തലല്ല, വിട്ടുവീഴ്ചയായിരുന്നു കോടിയേരി ശൈലി. ആ ശൈലിയുടെ പ്രത്യേകത കൊണ്ടു തന്നെ സി പി എമ്മിനോട് കലഹിച്ചു നിന്ന നേതൃഗുണവും സംഘടനാ പാടവുമുള്ള നിരവധി പേരെ പാർട്ടിക്കുള്ളിൽ തന്നെ ഉറപ്പിച്ചു നിർത്താൻ അദ്ദേഹത്തിന് സാധിച്ചു. എൽ ഡി എഫ് എന്ന മുന്നണിയുടെ വിപുലീകരണത്തിലെ തന്ത്രപ്രധാന പങ്ക് കോടിയേരിയുടേതായിരുന്നു. പുറന്തള്ളിലിന് പകരം ഉൾക്കൊള്ളൽ എന്ന കാഴ്ചപ്പാടിന് പ്രാധാന്യം നൽകിയ അദ്ദേഹം കൂടുതൽ പേരെ പാർട്ടിയോടും മുന്നണിയോടും അടുപ്പിച്ച് നിർത്തി..
കോടിയേരി ബാലകൃഷ്ണൻ എന്ന രാഷ്ട്രീയ നേതാവ് പാർട്ടിയുടെ അച്ചടക്കത്തിന് കീഴ്പ്പെട്ട് നിൽക്കുമ്പോഴും കക്ഷിരാഷ്ട്രീയത്തിനപ്പുറം സൗഹൃദം സൂക്ഷിച്ച വ്യക്തിത്വമായിരുന്നു. പിരമുറക്കമായിരുന്നില്ല, പുഞ്ചിരിയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. രാഷ്ട്രീയത്തിലായാലും വ്യക്തിജീവിതത്തിലായാലും ഏത് പ്രതികൂല അന്തരീക്ഷത്തിലും സംഘർഷഭരിമായ സന്ദർഭങ്ങളിലും പൊട്ടിത്തെറിക്കുകയല്ല, മറിച്ച് പുഞ്ചിരിയോടെ അതിനെ നേരിടുകയും മറികടക്കുകയുമാണ് കോടിയേരി ചെയ്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.