കോഴിക്കോട്: കൊടിഞ്ഞി പുല്ലാണി ഫൈസല്‍ വധക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി. ആലത്തിയൂർ കുട്ടിച്ചാത്തൻപടി കുണ്ടിൽ ബിബിനാണ് ഇന്ന് രാവിലെ കൊല്ലപ്പെട്ടത്. രാവിലെ റോഡരികിൽ വെട്ടേറ്റ നിലയിൽ കണ്ടെത്തിയ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആർഎസ്എസ് തിരൂർ സഹക കാര്യവാഹക് നാരായണൻ, കൊല്ലപ്പെട്ട ബിബിൻ, ബിജെപി നേതാവ് വള്ളിക്കുന്ന് കോട്ടാശേരി ജയകുമാർ എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. ബിബിനെ വെട്ടേറ്റ നിലയിൽ കണ്ടെത്തിയ സ്ഥലത്ത് അദ്ദേഹത്തിൻ്റെ ബൈക്ക് മറിഞ്ഞുകിടക്കുന്നുണ്ട്.

ഇസ്ലാം മതം സ്വീകരിച്ചതിനെ തുടർന്നാണ് ഫൈസലിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് വിശദീകരണം. ഗൾഫിൽ വച്ച് മതം മാറിയ ഫൈസലിനെ 2016 നവംബർ 19 പുലർച്ചെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. കൊടിഞ്ഞി ഫാറൂഖ് നഗറിൽ വച്ചായിരുന്നു ആക്രമണം.
രാവിലെ ഭാര്യയുടെ അച്ഛനെയും അമ്മയെയും സ്വീകരിക്കാൻ റയിൽവേ സ്റ്റേഷനിലേക്ക് പോയതായിരുന്നു ഫൈസൽ. ഗൾഫിലേക്ക് മടങ്ങിപ്പോകുന്നതിൻ്റെ തൊട്ട് മുൻപത്തെ ദിവസമായിരുന്നു ആക്രമണം. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടെത്തിയത്.