കൊച്ചി: ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴല്‍പ്പണക്കേസിൽ നിലപാടറിയിക്കുന്നതിന് കേരള ഹൈക്കോടതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും സാവകാശം തേടി. ഇത് ആറാം തവണയാണ് കേന്ദ്ര അന്വേഷണ ഏജൻസി സമയം തേടുന്നത്.
കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോൾ രണ്ട് ദിവസത്തിനകം സത്യാവാങ്മൂലം സമർപ്പിക്കാമെന്ന് ഇഡി അറിയിച്ചിരുന്നെങ്കിലും വീണ്ടും ഒഴിഞ്ഞുമാറുകയാണുണ്ടായത്. അന്വേഷണത്തിൽ ഇഡിക്ക് പരിമിതി ഉണ്ടെന്നും ഇഡിക്ക് അന്വേഷിക്കാവുന്ന വിഷയങ്ങളുടെ പരിധിയിൽ വരുമോയെന്ന് പരിശോധിക്കുകയാണെന്നുമാണ് ഇന്ന് കോടതിയെ അറിയിച്ചത്.
പ്രതികളെ സഹായിക്കാൻ ഇഡി ഒത്തു കളിക്കുകയാണെന്ന് ഹർജി ഭാഗം ആരോപിച്ചു. ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും ഇഡി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ സമർപ്പിച്ച ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.