കൊച്ചി: ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണക്കേസ് ക്രൈം ബ്രാഞ്ചിന് കൈമാറണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. തിരഞ്ഞെടുപ്പ് ചെലവിനായി കർണാടകയിൽ നിന്ന് എത്തിച്ചത് ഹവാല പണമാണെന്ന് മാധ്യമ വാർത്തകൾ ഉണ്ടെന്നും പണത്തിൻ്റെ ഉറവിടം സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുന്നില്ലെന്നും ഹർജിയിൽ പറയുന്നു.
ബിജെപി സംഘടനാ സെക്രട്ടറി എം.ഗണേഷിനെയും ഏതാനും പ്രാദേശിക നേതാക്കളെയും ചോദ്യം ചെയ്തങ്കിലും ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. തൃശൂർ റേഞ്ച് ഡിഐജിയുടെ നേതൃത്യത്തിൽ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
പാലക്കാട് ആസ്ഥാനമായുള്ള അഴിമതി വിരുദ്ധ മനുഷ്യാവകാശ കൗൺസിൽ പ്രസിഡൻറ് ഐസക് വര്‍ഗീസാണ് കോടതിയെ സമീപിച്ചിട്ടുള്ളത് . പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഐജി റാങ്കിലുള്ള ഉന്നത ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിക്കണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.
Also Read: കൊടകര കുഴല്‍പ്പണക്കേസ് സഭയില്‍; ഒരു കുറ്റവാളിയും രക്ഷപെടില്ലെന്ന് മുഖ്യമന്ത്രി
അതേസമയം, കേസ് അന്വേഷണത്തിന്‍റെ ഭാഗമായി 96 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. 20 പ്രതികളെ അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിട്ടുമുണ്ട്. അറസ്റ്റ് ചെയ്ത പ്രതികള്‍ എല്ലാവരും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരക്കോടി രൂപയില്‍ ഒന്നേകാൽ കോടി രൂപയും കവര്‍ച്ച ചെയ്ത പണം ഉപയോഗിച്ച് വാങ്ങിയ 347 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളും മൊബൈല്‍ ഫോണുകളും വാച്ചുകളും കണ്ടെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കൊച്ചിന്‍ സോണല്‍ ഓഫീസില്‍ നിന്നും 27-ാം തീയതി കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്. ആവശ്യമായ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഒന്നാം തീയതി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് നല്‍കിയിട്ടുണ്ട്. കൊടകര കേസില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എംഎല്‍എയുടെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.