കൊച്ചി : വ്യത്യസ്ത ലിംഗ-ലൈംഗിക വൈവിധ്യങ്ങളെ ആഘോഷിച്ചുകൊണ്ട്
എട്ടാമത് കേരള ക്വിയർ പ്രൈഡ് നാളെ കൊച്ചിയില്‍. ലൈംഗികന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങളും വിമതലൈംഗികതയുടെ രാഷ്ട്രീയവും ഉയർത്തിപ്പിടിച്ചു കൊണ്ട് എട്ടാമത് കേരള ലൈംഗിക സ്വാഭിമാന ഘോഷയാത്രയും അനുബന്ധ പൊതുസേമ്മേളനവും നടക്കും.
ഓഗസ്റ്റ് 12 നു ഉച്ച തിരിഞ്ഞു മൂന്നു മണിക്ക് എറണാകുളം മേനകഭാഗത്തുള്ള വഞ്ചി സ്‌ക്വയർ പരിസരത്തു നിന്നുമാരംഭിക്കുന്ന ഘോഷയാത്ര. ഷൺമുഖം റോഡ്-മഹാരാജാസ് കോളേജ്-രാജേന്ദ്ര മൈതാനം വഴി ചുറ്റിത്തിരിഞ്ഞു തിരിച്ചു മഹാരാജാസ് കോളേജ് ഓഡിറ്റോറിയം വന്നവസാനിക്കും. പ്രചാരണപരിപാടികളുടെ ഭാഗമായുള്ള സെമിനാറുകൾ, ചലച്ചിത്ര പ്രദർശനങ്ങൾ, ചർച്ചകൾ, അനുഭവസാക്ഷ്യങ്ങൾ, കലാ സാംസ്കാരിക പരിപാടികൾ, പൊതുസമ്മേളനം എന്നിവയും നടക്കും.
പരിപാടികളിലേക്ക് ലൈംഗികന്യൂനപക്ഷവിഭാഗങ്ങളിൽപെട്ടവരെയും, സുഹൃത്തുക്കളേയും, മാതാപിതാക്കളേയും, മനുഷ്യാവകാശങ്ങളെപിന്തുണക്കുന്നവരേയും, എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. ഇന്ത്യയിലെ ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ടുനടക്കുന്ന പ്രശ്നങ്ങളും, മുസ്ലിംങ്ങൾക്ക് നേരെ നടക്കുന്ന ആക്രമള്‍, ദളിത് മനുഷ്യാവകാശ ധ്വംസനങ്ങള്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങളെ അഭിസംബോധനചെയ്യുതുകൊണ്ടായിരിക്കും ക്വിയർപ്രൈഡിന്‍റെ ഇടപെടലുകൾ.
പ്രണയവും സന്തോഷവും നിറഞ്ഞ അന്തസ്സുള്ളൊരു ജീവിതത്തിനുവേണ്ടി പൊരുതുന്ന, അനേകായിരം ആളുകളുടെകൂടെ കൈ കോർക്കാൻ സംഘാടക സമിതി ആഹ്വാനം ചെയ്യുന്നു.
“ആണും പെണ്ണും പോലെ, ആണും ആണും, പെണ്ണും പെണ്ണും, ട്രാൻസ്ജെൻഡേഴ്സും പ്രേമിക്കട്ടെ, വ്യത്യസ്തങ്ങളായ ലിംഗ-ലൈംഗിക സ്വത്വങ്ങൾ പുറംതോടു പൊട്ടിച്ചു വർണ്ണ ചിറകുകളുമായി പറക്കട്ടെ. മനുഷ്യാവകാശ ഇടപെടലുകളുടെ പുതിയ സമവാക്യങ്ങൾ മനുഷ്യർക്കിടയിൽ ഇതളിടട്ടെ.
പങ്കെടുക്കുക, സാഭിമാനം.
ഇത് നിലനില്‍പ്പിന്‍റെ , ചെറുത്തുനിൽപ്പിന്റെ ശരീരങ്ങളുടെ, ജീവിതങ്ങളുടെ ആഘോഷമാണ്… ”
ക്വിയർ പ്രൈഡ് കേരളം പ്രവർത്തകർ പുറത്തുവിട്ട പത്രക്കുറിപ്പ് പറയുന്നു.