/indian-express-malayalam/media/media_files/uploads/2018/01/murder-1.jpg)
കൊച്ചി: കുമ്പളത്ത് വീപ്പയ്ക്ക് അകത്തുനിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയ അന്വേഷണം വഴിമുട്ടുന്നു. വീപ്പയ്ക്കകത്ത് കണ്ട അസ്ഥികൂടം ആരുടേത് എന്ന് കണ്ടെത്താനാകാത്തതാണ് അന്വേഷണത്തിന് തടസ്സമാകുന്നത്. വീപ്പയിലെ അസ്ഥികൂടം കണ്ടെത്തി അന്വേഷണം ഒരാഴ്ച പിന്നിടുമ്പോഴും ആരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
വീപ്പയ്ക്കകത്ത് നിന്ന് കണ്ടെത്തിയ അസ്ഥികൂടം സ്ത്രീയുടേതാണെന്ന് ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. 2016 ഡിസംബറിന് മുമ്പായിരിക്കണം കൊലപാതകം നടന്നത് എന്ന നിഗമനത്തിലാണ് പൊലീസ്. അതിന്രെ അടിസ്ഥാനത്തിൽ ഈ കാലയളവിൽ സംസ്ഥാനത്ത് കാണാതായ സ്ത്രീകളുടെ വിവരങ്ങൾ വച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ടുമായി പരിശോധിക്കുമ്പോൾ അവ യോജിക്കുന്നില്ല എന്നതാണ് പൊലീസിന് അന്വേഷണം കീറാമുട്ടിയാകുന്നത്. പോസ്റ്റുമോർട്ടം കഴിഞ്ഞപ്പോൾ കൊല്ലപ്പെട്ടയാൾക്ക് 153 സെന്റിമീറ്റർ ഉയരമെന്നതടക്കം വിവരങ്ങൾ ലഭിച്ചു. കൊല്ലപ്പെടുന്നതിന് ഏകദേശം മൂന്ന് മാസം മുൻപ് കാലിൽ ഒടിവ് സംഭവിച്ചതായി കണ്ടെത്തി. ഇതിന് ശസ്ത്രക്രിയ നടത്തിയിരുന്നതായും എല്ലുകൾ ഉറച്ചിരുന്നില്ലെന്നും കണ്ടെത്തി. അരഞ്ഞാണത്തിന് നീളം കുറവായതിനാൽ മെലിഞ്ഞ ശരീര പ്രകൃതിയുള്ളയാളാണ് കൊല്ലപ്പെട്ടതെന്ന നിഗമനവും പൊലീസിനുണ്ട്.
സംസ്ഥാനത്ത് ഈ നിശ്ചിത കാലത്ത് കാണാതായ പതിനഞ്ച് സ്ത്രീകളുടെ വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ അവ തമ്മിൽ ബന്ധമില്ലെന്നാണ് കണ്ടെത്തിയതെന്ന് തൃക്കാക്കര അസിസ്റ്റന്ര് പൊലീസ് കമ്മീഷണർ പി.പി.ഷംസ് പറഞ്ഞു. വീപ്പ കണ്ടെത്തിയ മൽസ്യത്തൊഴിലാളികളുടെ മൊഴി എടുത്തിട്ടുണ്ടെന്നും എസിപി പറഞ്ഞു.
ഏകദേശം ഒരു വർഷമെങ്കിലും പഴക്കമുണ്ടെന്ന് സംശയിക്കുന്ന മനുഷ്യ അസ്ഥികൂടം ജനുവരി എട്ടിനാണ് പൊലീസ് കണ്ടെത്തിയത്. വീപ്പയ്ക്ക് അകത്തുനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസിന്റെ നേതൃത്വത്തിൽ വീപ്പ തുറന്ന് പരിശോധിച്ചപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്.
Read More: വീപ്പയിലെ അസ്ഥികൂടം; കേരളത്തെ നടുക്കിയ കൊലപാതകത്തിന് പ്രേരണ ജപ്പാനിൽ നിന്നോ ?
കായലിൽ തളളിയ നിലയിലായിരുന്ന വീപ്പ പത്ത് മാസം മുമ്പ് മൽസ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപെട്ടിരുന്നു. പിന്നീട് രണ്ട് മാസം മുൻപാണ് മൽസ്യത്തൊഴിലാളികൾ വീപ്പ കരയ്ക്ക് എത്തിച്ചത്. വീപ്പയിൽനിന്നും ദുർഗന്ധം വമിച്ചതോടെയാണ് പൊലീസിൽ വിവരം അറിയിച്ചത്. ഇഷ്ടിക നിറച്ച് അതിനു മുകളിൽ കോൺക്രീറ്റ് ഇട്ട് അടച്ച നിലയിലായിരുന്നു വീപ്പ. വീപ്പയ്ക്ക് അകത്തുനിന്നും നിരോധിച്ച 500 രൂപ നോട്ട് 3 എണ്ണവും ഒരു 100 രൂപ നോട്ടും കണ്ടെടുത്തു. തുണിയും കണ്ടെടുത്തിട്ടുണ്ട്. തുണി അഴുകിയ നിലയിലായിരുന്നു. മനുഷ്യ ശരീരം വീപ്പയ്ക്കുളളിലാക്കി കോൺക്രീറ്റ് ചെയ്ത് അടയ്ക്കുകയുമായിരുന്നെന്നാണ് പരിശോധനയിൽ വ്യക്തമായത്.
രണ്ടു മാസത്തിനിടെ നെട്ടൂർ കായലിൽ നിന്നും രണ്ടാമത്തെ മൃതശരീരമാണ് കണ്ടുകിട്ടുന്നത്. വീപ്പയിൽ മൃതശരീരം കണ്ടെത്തിയ സംഭവത്തിയ സംഭവത്തിൽ 30 അംഗ അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി.
ചാക്കിൽ 50 കിലോ ഭാരമുള്ള കോൺക്രീറ്റ് കട്ട കെട്ടി താഴ്ത്തിയ യുവാവിന്റെ മൃതദേഹം നെട്ടൂരിൽ കായലിൽ പൊങ്ങി വന്നതിന് പിന്നാലെയാണ് അടുത്ത കൊലപാതകവും പുറത്തു വന്നത്. യുവാവിന്റെ കൊലപാതക കേസിൽ ഏഴ് സംഘങ്ങളായി തിരഞ്ഞ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കുറിച്ച് യാതൊരു തുമ്പും ലഭിച്ചില്ല..
പ്ലാസ്റ്റിക് ചാക്കിൽ കോൺക്രീറ്റ് കട്ട വച്ച് കായലിൽ താഴ്ത്തിയ യുവാവിന്റെ മൃതദേഹം നവംബർ അഞ്ചിനാണ് ലഭിച്ചത്. ഇഷ്ടിക ഉപയോഗിച്ചാണ് കോൺക്രീറ്റ് മിക്സ് ഉറപ്പിച്ചത്. ഇതിന് സമാനമായ നിലയിലാണ് വീപ്പയിൽ കണ്ടെത്തിയ കോൺക്രീറ്റ് കട്ടയും. ഇഷ്ടിക അടുക്കി വച്ച ശേഷം കോൺക്രീറ്റ് മിക്സ് കൊണ്ട് ബന്ധിപ്പിച്ച വിധത്തിലാണ്. രണ്ട് കേസുകളും തമ്മിൽ ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us