കൊച്ചി: കൊച്ചി മെട്രോ യാത്രാനിരക്ക് കുറച്ചു. കൂടിയ യാത്രാനിരക്ക് 60 രൂപയായിരുന്നു. ഇത് 50 രൂപയാക്കി കുറച്ചു. തിങ്കളാഴ്ചയാണ് കൊച്ചി മെട്രോ സർവീസുകൾ പുനരാരംഭിക്കുന്നത്. കൊച്ചി വൺ കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനം കൂടി ഇളവ് ലഭിക്കും.
പുതിയ ടിക്കറ്റ് ഘടനയിൽ 10, 20, 30, 50 എന്നീ നാല് നിരക്കുകൾ മാത്രമാണുണ്ടാവുക. നേരത്തെ 10, 20, 30, 40, 50,60 രൂപ നിരക്കുകളാണുണ്ടായിരുന്നത്. പുതിയ നിരക്ക് നിലവിൽ വരുന്നതോടെ 20 രൂപയ്ക്ക് അഞ്ച് സ്റ്റേഷനിലേക്കും 30 രൂപയ്ക്ക് 12 സ്റ്റേഷനിലേക്കും 60 രൂപയ്ക്ക് റൂട്ടിൽ മുഴുവനായും യാത്ര ചെയ്യാം.
വീക്ക് ഡേ പാസ് നിരക്ക് 110 രൂപയായും വീക്കെൻഡ് പാസ് നിരക്ക് 220 രൂപയായും കുറച്ചു. നേരത്തെ ഇവ യഥാക്രമം 125 ഉം 250 ആയിരുന്നു. കൊച്ചി വൺ കാർഡിന്റെ സാധുത കഴിഞ്ഞവർക്ക് ഇഷ്യു ഫീസില്ലാതെ പുതിയ കാർഡ് നൽകും. സാധുത കഴിഞ്ഞ കാർഡിലെ ബാക്കി തുക പിന്നീട് പുതിയ കാർഡിലേക്ക് മാറ്റിനൽകും. കാർഡുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുള്ളവർക്ക് കൊച്ചി മെട്രോയുടെ 1800 425 0355 എന്ന ഹെൽപ്പ്ലൈൻ നമ്പറിൽ ബന്ധപ്പെടാം.
കൊച്ചി വൺ കാർഡ് പുതുതായി എടുക്കുന്നവരും ഇഷ്യു ഫീസ് നൽകേണ്ടതില്ല. നേരത്തെ ഇത് 150 രൂപയായിരുന്നു ഇത്. മെട്രോ സർവീസ് ആരംഭിക്കുന്ന സെപ്റ്റംബർ ഏഴു മുതൽ ഒക്ടോബർ 22 വരെയാണ് ഈ ഓഫർ. കോവിഡ് സാഹചര്യം പരിഗണിച്ചുകൊണ്ടാണ് നിരക്ക് പരിഷ്കാരമെന്ന് കെഎംആർഎൽ എംഡി അഡീഷണൽ ചീഫ് സെക്രട്ടറി അൽകേഷ് കുമാർ ശർമ പറഞ്ഞു.
സർവീസ് ആരംഭിക്കുന്ന സെപ്റ്റംബർ ഏഴ്, എട്ട് ദിവസങ്ങളിൽ മെട്രോയ്ക്ക് ഉച്ചയ്ക്ക് അവധിയായിരിക്കും. യാത്രക്കാരുടെ തിരക്കിനനുസരിച്ചേ സർവീസ് പൂർണമായും പൂർവസ്ഥിതിയിൽ ആകൂ.
Read Also: Unlock 4.0 Guidelines: സെപ്തംബര്‍ 7 മുതല്‍ മെട്രോകള്‍ പ്രവര്‍ത്തനം ആരംഭിക്കും
അതേസമയം, കൊച്ചി മെട്രോയുടെ തൈക്കൂടം-പേട്ട സ്ട്രെച്ചിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ഇതോടൊപ്പം കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ ആലുവ മുതല്‍ പേട്ട വരെയുള്ള ഒന്നാം ഘട്ടം പൂര്‍ത്തിയായതായും പ്രഖ്യാപിക്കും.
1.33 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള തൈക്കൂടം-പേട്ട സ്ട്രെച്ചിന്റെ നിര്‍മാണം മാര്‍ച്ചില്‍ പൂര്‍ത്തിയായിരുന്നു. മേയ് അവസാനത്തോടെ കേന്ദ്ര റെയില്‍ സേഫ്റ്റി കമ്മിഷണര്‍ അനുമതി നല്‍കിയതോടെ പാത സര്‍വീസിനു സജ്ജമായി. തുടര്‍ന്ന് ജൂണില്‍ ലളിതമായ ചടങ്ങില്‍ ഉദ്ഘാടനം നടത്താനായിരുന്നു കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) ലക്ഷ്യമിട്ടത്. എന്നാല്‍ ലോക്ക് ഡൗണില്‍ ഇളവ് വരുത്തിയിട്ടും മെട്രോ സര്‍വീസ് പുനരാരംഭിക്കുന്നതിന് അനുമതി വൈകിയതോടെയാണ് ഉദ്ഘാടനം നീണ്ടത്.