/indian-express-malayalam/media/media_files/uploads/2019/06/kna-khader-cats.jpg)
തിരുവനന്തപുരം: മലപ്പുറം ജില്ല വിഭജിക്കണമെന്ന് നിയമസഭയിൽ മുസ്‌ലിം ലീഗ് എംഎൽഎ കെ.എൻ.എ.ഖാദർ. ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്നാണ് ആവശ്യം. എന്നാല്‍ വിഭജനം അശാസ്ത്രീയമാണെന്ന് സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി ഇ.പി.ജയരാജനാണ് മറുപടി പറഞ്ഞത്.
കഴിഞ്ഞയാഴ്ച ഇതേ ആവശ്യവുമായി കെ.എന്‍.എ.ഖാദര്‍ സബ്മിഷന് നോട്ടീസ് നല്‍കിയിരുന്നു. പാര്‍ട്ടിയും മുന്നണിയും അനുവദിക്കാത്തതിനാല്‍ നോട്ടീസില്‍ നിന്ന് പിന്‍മാറുകയായിരുന്നു. മലപ്പുറം ജില്ല വിഭജിക്കണമെന്ന മുസ്‌ലിം ലീഗിന്റെ ആവശ്യം ഏകപക്ഷീയമാണെന്ന നിലപാടില്‍ യുഡിഎഫില്‍ തര്‍ക്കമുടലെടുത്തിരുന്നു.
യുഡിഎഫ് യോഗത്തില്‍ കെ.എന്‍.എ.ഖാദര്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദുമാണ് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്. വിഷയത്തില്‍ എസ്ഡിപിഐയുടെ ആവശ്യത്തെ പിന്തുണയ്ക്കേണ്ട ഗതികേട് കോണ്‍ഗ്രസിനില്ലെന്നും ഇക്കാര്യത്തെ കുറിച്ച് കോണ്‍ഗ്രസോ യുഡിഎഫോ ഇതുവരെ ആലോചിട്ടിച്ചില്ലെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. സാധാരണയായി ജനസംഖ്യാനുപാതത്തിലാണ് പ്ലാന്‍ ഫണ്ട് വിഭജിക്കുക. എന്നാല്‍ മലപ്പുറത്തിനു ജനസംഖ്യയ്ക്ക് അനുപാതമായ ഗുണം കിട്ടുന്നില്ലെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും ആര്യാടന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം നിയമസഭയില്‍ മലപ്പുറം വിഭജനം സംബന്ധിച്ച ശ്രദ്ധ ക്ഷണിക്കലില്‍ നിന്ന് കെ.എൻ.എ.ഖാദര്‍ പിന്‍മാറിയത് വലിയ വിവാദമായിരുന്നു. നോട്ടീസ് നല്‍കിയിരുന്നെങ്കിലും വിശദീകരണ സമയത്ത് അദ്ദേഹം ഹാജരാവാതിരുന്നത് കോണ്‍ഗ്രസ് കണ്ണുരുട്ടിയതിനാലാണെന്നായിരുന്നു റിപ്പോര്‍ട്ട്. മലപ്പുറം ജില്ല അനുവദിച്ചത് ഇഎംഎസ് മുഖ്യമന്ത്രിയായ സമയത്താണെന്നും അതേ നിലപാട് തുടരുന്ന പിണറായി വിജയന്‍ മുഖ്യമന്ത്രിയായ സമയത്ത് മലപ്പുറം ജില്ലാ വിഭജനം ആവശ്യപ്പെട്ടാല്‍ അനുവദിച്ചേക്കുമെന്നു കരുതിയാണ് പിന്‍മാറ്റമെന്നു ഇടതു സ്വതന്ത്ര എംഎല്‍എ പി.വി.അന്‍വര്‍ ആരോപിച്ചിരുന്നു.
സംഭവം മുസ്‌ലിം ലീഗിലും ഏറെ ചര്‍ച്ചയായിരുന്നു. വിഷയം വീണ്ടും നിയമസഭയില്‍ അവതരിപ്പിക്കാന്‍ ലീഗ് പാര്‍ലമെന്ററി സമിതി നിര്‍ദേശിച്ചതിനു പിന്നാലെയാണ് യുഡിഎഫ് യോഗത്തില്‍ ഇക്കാര്യത്തെ ചൊല്ലി ലീഗ്-കോണ്‍ഗ്രസ് നേതാക്കള്‍ തര്‍ക്കമുണ്ടായത്. മലപ്പുറം ജില്ലയെ വിഭജിക്കണമെന്ന് എസ്ഡിപിഐ വര്‍ഷങ്ങള്‍ക്കു മുമ്പേ ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനു വേണ്ടി വിവിധ പ്രക്ഷോഭ പരിപാടികളും സംഘടിപ്പിച്ചിരുന്നു. 2015ല്‍ മുസ്‌ലിം ലീഗിന് മുന്‍തൂക്കമുള്ള മലപ്പുറം ജില്ലാ പഞ്ചായത്തും വിഭജനത്തെ അനുകൂലിച്ച് പ്രമേയം പാസാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.