കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി വിജിലൻസിന് മുന്നിൽ ഹാജരായി. രാവിലെ 9.45 ഓടെയാണ് കെ.എം.ഷാജി വിജിലൻസിന് മുന്നിൽ ഹാജരായത്. ഷാജിയെ ചോദ്യം ചെയ്യുന്നത് ആരംഭിച്ചു. വിജിലൻസ് എസ്പി എസ്. ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കെ.എം.ഷാജിയെ ചോദ്യം ചെയ്യുന്നത്.
ഏപ്രിൽ 12ന് വിജിലൻസ് സംഘം ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ അൻപത് ലക്ഷം രൂപയോളം പിടികൂടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. കോഴിക്കോട് മാലൂർ കുന്നിലെയും കണ്ണൂർ ചാലാട്ടെയും വീടുകളിൽ നിന്ന് കണ്ടെടുത്ത അരക്കോടിയോളം രൂപയുടെയും സ്വർണത്തിന്റെ ഉറവിടം സംബന്ധിച്ച വിവരങ്ങളും വിജിലൻസിന് മുമ്പാകെ ഷാജി സമർപ്പിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് നടപടി. പണവും സ്വർണവും അനധികൃത സ്വത്തിൽ പെട്ടതാണോ അല്ലയോ എന്ന് ചോദ്യം ചെയ്യലിൽ വ്യക്തമാകും.
Read More: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം: 2,17,353 പുതിയ രോഗികള്
പണത്തിന്റെ രേഖകൾ കയ്യിലുണ്ടെന്നാണ് റെയ്ഡ് കഴിഞ്ഞയുടൻ ഷാജി പറഞ്ഞത്. എന്നാൽ, രേഖകൾ കയ്യിലുണ്ടെങ്കിൽ എന്തുകൊണ്ട് അത് ഹാജരാക്കിയില്ലെന്ന് വിജിലൻസ് ചോദിക്കുന്നു. ചോദ്യം ചെയ്യാനുള്ള നോട്ടീസ് നൽകാൻ പോലും അദ്ദേഹത്തെ കണ്ടുകിട്ടുന്നില്ലെന്നും വിജിലൻസ് പറഞ്ഞിരുന്നു.
ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് വിജിലൻസിന്റെ പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞത്. 2012 മുതൽ 2021 വരെയുള്ള 9 വർഷം കൊണ്ട് ഷാജിയുടെ സ്വത്തിൽ 166 ശതമാനം വർധനയുണ്ടായി എന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ഇതിന്റെ ഭാഗമായിട്ടായിരുന്നു റെയ്ഡ്.
പരിശോധനയിൽ സാമ്പത്തിക ഭൂമി ഇടപാടുമായി ബന്ധപ്പെട്ട 72 രേഖകൾ പിടിച്ചെടുത്തിരുന്നു. 50 ലക്ഷം രൂപയും 400 ഗ്രാം സ്വർണവും പിടിച്ചെടുത്തു. കോഴിക്കോട്ടെ വെള്ളിമാടുകുന്നിലെ വീട്ടിലും കണ്ണൂർ അഴീക്കോട്ടെ വീട്ടിലും സമാന്തരമായാണ് പരിശോധന നടത്തിയത്. പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് അനധികൃത സ്വത്ത് സമ്പാദന കേസിലായിരുന്നു പരിശോധന.