കൊച്ചി: മഴക്കെടുതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു കേരളത്തിലെത്തി. മഴക്കെടുതിയെ കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടായി നേരിടണമെന്ന് മന്ത്രി പറഞ്ഞു. 80 കോടി രൂപ ആദ്യ ഘട്ടമായി അനുവദിച്ചതായും ദുരന്തം വിലയിരുത്തിയശേഷം ബാക്കി തുക തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. മാനദണ്ഡം അനുസരിച്ചുളള നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെ ജനങ്ങളുടെ പിന്തുണയുണ്ടെന്നും കോൺഗ്രസിന് ജനങ്ങളുടെയും സഭയുടെയും വിശ്വാസം നേടാനായില്ലെന്നും ലോക്സഭയിൽ ബിജെപി അവിശ്വാസ പ്രമേയത്തെ അതിജീവിച്ചതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു. അവിശ്വാസപ്രമേയം 126നെതിരെ 325 വോട്ടുകൾക്ക് തള്ളിയിരുന്നു.
എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ പ്രളയബാധിത മേഖലകളിൽ കിരൺ റിജ്ജു സന്ദശനം നടത്തും. കൊച്ചിയിൽനിന്നും വ്യമോസേനാ വിമാനം വഴി മന്ത്രി ആലപ്പുഴയിലേക്ക് പോകും. അവിടെനിന്നും ബോട്ടു മാർഗ്ഗം കുട്ടനാടിലേക്ക് പോകും.
ഉച്ചയോടെ കോട്ടയത്ത് എത്തുന്ന മന്ത്രി ഒരു മണിക്കൂറോളം പ്രളയബാധിത മേഖലകൾ സന്ദർശിക്കും. വൈകിട്ട് 4.30 ഓടെ കൊച്ചി ചെല്ലാനത്ത് എത്തുന്ന മന്ത്രി തീരമേഖലകളിലെ ദുരിതാശ്വാസ ക്യാംപുകളും സന്ദർശിക്കും. സംസ്ഥാന മന്ത്രിമാരും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയശഷം രാത്രി 8 മണിയോടെ ഡൽഹിയിലേക്ക് മടങ്ങും.
മഴക്കെടുതിയിൽ സംസ്ഥാനത്ത് 216 കോടിയുടെ നാശനഷ്ടമുണ്ടായതായാണ് കണക്ക്. 391 വീടുകൾ പൂർണമായും 1316 വീടുകൾ ഭാഗികമായും നശിച്ചു. 15619 ഹെക്ടർ കൃഷി നശിച്ചു.