/indian-express-malayalam/media/media_files/uploads/2018/05/kevin-1.jpg)
കോട്ടയം: വിവാദമായ ദുരഭിമാന കൊലക്കേസിൽ, കെവിനെ കൊലപ്പെടുത്തിയിട്ടില്ലെന്ന വാദവുമായി ഒന്നാം പ്രതി സാനു ചാക്കോ. തനിക്കെതിരെ ചുമത്തിയ ഐപിസി 302-ാം വകുപ്പ് റദ്ദാക്കണമെന്നാണ് ആവശ്യപ്പെട്ടത്. കെവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് സാനുവിന്റെ ഹർജി.
തനിക്ക് കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് പറഞ്ഞ മൂന്നാം പ്രതി ഇഷാൻ വിശദമായ വിചാരണ ആവശ്യപ്പെട്ടു. മറ്റ് പ്രതികളുടെ അഭിഭാഷകർ അവധി ചോദിച്ചു. മാർച്ച് രണ്ടിന് കേസിൽ വീണ്ടും വാദം കേൾക്കും. കെവിന്റേത് ആസൂത്രിത കൊലപതാകമാണെന്നാണ് പ്രൊസിക്യുഷൻ നിലപാട്.
കേസിലെ എല്ലാ പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കി. സാനു ചാക്കോയുടെ സഹോദരി നീനു, കെവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിലാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നാണ് കേസ്. 2018 മെയ് 24-നാണ് നീനുവും കെവിനും വിവാഹം കഴിച്ചത്. മെയ് 27 ന് കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
സാനു, നീനുവിന്റെ അച്ഛൻ ചാക്കോ എന്നിവരടക്കം 14 പേരാണ് കേസിലെ പ്രതികൾ. ദുരഭിമാനക്കൊലയായി പരിഗണിക്കുന്ന കേസിൽ ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പുറപ്പെടുവിക്കണം. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു കൊലപാതകം ദുരഭിമാനക്കൊലക്കേസായി പരിഗണിച്ച് വിചാരണ ആരംഭിക്കുന്നത്.
മെയ് 28-ന് കോട്ടയത്തെ ചാലിയേക്കര ആറ്റിലാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. സാനുവും സംഘവും കെവിനെ മർദ്ദിച്ച് അവശനാക്കി ആറ്റിൽ തള്ളുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. കേസിൽ 186 സാക്ഷികളും 180 രേഖകളുമാണ് ഉളളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.