/indian-express-malayalam/media/media_files/uploads/2021/05/rain-1-1.jpg)
തിരുവനന്തപുരം: തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം നാളെ രൂപപ്പെടും. ഇതിന്റെ ഫലമായി കേരളത്തിൽ ഇന്ന് മുതൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യകേരളത്തിലാണ് കൂടുതൽ മഴ ലഭിക്കുക. ഇടുക്കി ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം 72 മണിക്കൂറിൽ ശക്തി പ്രാപിച്ച് ഒരു ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിൽ കേരളമില്ലെങ്കിലും കേരളത്തിൽ ശക്തമായ മഴക്ക് ഇത് കാരണമാകും. കേരളത്തിൽ നാളെ ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 23ന് ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും 24ന് ഇടുക്കി, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. എന്നാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. അറബിക്കടലിൽ മണിക്കൂറിൽ 60 കിലോ മീറ്റർ വേഗതയിൽ കാറ്റു വീശാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പിന്റെ നിർദേശമുണ്ട്.
നാളെ രൂപപ്പെടുന്ന ന്യൂനമർദം 24ന് ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേയ് 26നോ 27നോ ചുഴലിക്കാറ്റ് ബംഗാൾ തീരം തൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റ് ഒമാൻ നൽകിയ ‘യാസ്’ എന്ന പേരിലാകും അറിയപ്പെടുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.