തിരുവനന്തപുരം: അടുത്ത മൂന്നു മണിക്കൂറില്‍ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വൈകീട്ട് ഏഴിനാണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
സംസ്ഥാനത്ത് നാളെയും മറ്റന്നാളും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മറ്റന്നാൾ റെഡ് അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. പെട്ടെന്നുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴി ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാനുള്ള സാധ്യത മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിൻവലിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് പലയിടങ്ങളിലും ഇന്നലെ ശക്തമായ മഴയാണ് ലഭിച്ചത്. പലയിടങ്ങിലും കാറ്റിലും മഴയിലും മരങ്ങൾ ഇലക്ട്രിക് പോസ്റ്റുകളും റോഡിലേക്കു മറിഞ്ഞുവീണു. ഗതാഗതം തടസപ്പെട്ടു. എറണാകുളം ഉൾപ്പെടെയുള്ള നഗരങ്ങളിൽ വെള്ളക്കെട്ടുണ്ടായി. മലയോരമേഖലകളിൽ പലയിടങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മഴയിൽ വലിയ രീതിയിലുള്ള കൃഷിനാശം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.