തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് ശമനമുണ്ടാകുമെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു. തിങ്കളാഴ്ച മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ഇന്ന് മുതല്‍ അടുത്ത ബുധനാഴ്ച വരെ ശക്തമായ കാറ്റുണ്ടായേക്കും.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- നവംബര്‍ 08: പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്.
തെക്ക് കിഴക്കൻ അറബികടലിലും സമീപത്തുള്ള മധ്യ കിഴക്കൻ അറബികടലിലുമായി സ്ഥിതി ചെയ്തിരുന്ന ന്യൂനമർദം ശക്തി പ്രാപിച്ച് മധ്യ കിഴക്കൻ അറബികടലിൽ സ്ഥിതി ചെയ്യുകയാണ് . വടക്ക് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിൽ ശക്തി പ്രാപിച്ചു തീവ്ര ന്യൂനമർദമായി മാറി ഇന്ത്യൻ തീരത്ത് നിന്ന് അകന്നു പോകാനും സാധ്യതയുണ്ട്
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ആന്ധ്രാപ്രദേശ് തീരത്ത് ചക്രവാതചുഴി നിലനിൽക്കുന്നു. തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലും സമീപത്തുള്ള സുമാത്ര തീരാത്തുമായി ചക്രവാത ചുഴി രൂപപ്പെട്ടു. നവംബർ ഒന്‍പതോടെ ഇത് തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ന്യൂനമർദമായി ശക്തി പ്രാപിച്ചേക്കും.
തുടർന്ന് കൂടുതൽ ശക്തി പ്രാപിച്ച് പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് തമിഴ് നാടിന്റെ വടക്കൻ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യത. കേരളത്തിൽ അടുത്ത നാല് ദിവസം വരെ ഇടി മിന്നലൊടു കൂടിയ ഒറ്റപ്പെട്ട മഴയുണ്ടായേക്കും.