തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം എത്തിയ പശ്ചാത്തലത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത വ്യാഴാഴ്ച വരെ മഴ തുടര്‍ന്നേക്കുമെന്നാണ് പ്രവചനം. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് എന്നിവിടങ്ങളിലാണ് മഴ സാധ്യത. നാളെയോടെ കൂടുതല്‍ ജില്ലകളില്‍ മഴ ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പുകളില്‍ നിന്ന് മനസിലാക്കന്‍ സാധിക്കുന്നത്.
രാവിലെ മുതല്‍ പെയ്ത മഴയില്‍ കൊച്ചി എംജി റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. പല വാഹനങ്ങളും വെള്ളക്കെട്ടില്‍പ്പെട്ട് പ്രവര്‍ത്തന രഹിതമായി. മഴ തോര്‍ന്നിട്ട് മണിക്കൂറുകളായിട്ടും വെള്ളം താഴാതെ തുടരുകയാണ്.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- 30-10-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്
- 31-10-2022:തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം, എറണാകുളം, ഇടുക്കി.
- 01-11-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.
- 02-11-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്.
- 03-11-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം.
വരും മണിക്കൂറുകള്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ പെയ്തേക്കും. ഇടിമിന്നല്‍ സാധ്യകള്‍ പരിഗണിച്ച് ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ലെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം, കോഴിക്കോട് നൈനാൻ വളപ്പിൽ കടല്‍ ഉള്വലിഞ്ത് ഒരു പ്രാദേശിക സംഭവം മാത്രമാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലിലോ ഇന്ത്യൻ മഹാസമുദ്രത്തിലോ ഭൂചലനമോ സുനാമി മുന്നറിയിപ്പോ നിലനിൽക്കുന്നില്ല. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും അറിയിപ്പില്‍ പറയുന്നു.