തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ റിപ്പോര്‍ട്ട്. കേരളാ തീരത്തിനു സമീപം തെക്കു കിഴക്കൻ അറബിക്കടലിനു മുകളിലായി ചക്രവാതചുഴിയും കോമാറിന്‍ പ്രദേശത്തു മുതൽ തെക്കൻ ആൻഡമാൻ കടൽ വരെ ന്യുനമര്‍ദപാത്തിയും സ്ഥിതി ചെയ്യുന്നു ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ.
തെക്കൻ ആൻഡമാൻ കടലിനും തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിനും മുകളിലായി മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കൻ തീരത്തിനു സമീപം ഒന്‍പതാം തിയതിയോടെയാണ് ന്യൂനമര്‍ദം രൂപപ്പെടാൻ സാധ്യത. തുടർന്നുള്ള 48 മണിക്കൂറിനുള്ളിൽ ശക്തിപ്രാപിച്ചു വടക്കു പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് തമിഴ്നാട്- പുതുചേരി തീരത്തേക്ക് നീങ്ങിയേക്കും.
അടുത്ത മൂന്ന് മണിക്കൂറിൽ കോഴിക്കോട് ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും മറ്റു ജില്ലകളിൽ മിതമായ മഴയ്ക്കുമാണ് സാധ്യത. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- 06-11-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.
കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ല.
08-11-2022: തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൻറെ വടക്ക് പടിഞ്ഞാറൻ ഭാഗങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
09-11-2022: തെക്ക് ബംഗാൾ ഉൾക്കടലിൻറെ മധ്യ ഭാഗത്തും അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റുണ്ടായേക്കും.
മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.