തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദത്തിന്റെ സ്വാധീന ഫലമായി കേരളത്തില്‍ വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ഇന്ന് അഞ്ചിടത്ത് ഓറഞ്ച് അലർട്ടും അഞ്ചിടത്ത് യെല്ലോ അലർട്ടുമാണ്.
അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- നവംബർ 09: പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം.
- നവംബർ 10: പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം.
- നവംബർ 11: പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- നവംബര്‍ 9: തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ, എറണാകുളം, തൃശ്ശൂർ.
- നവംബര്‍ 10: തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്.
- നവംബര്‍ 11: ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
- നവംബര്‍ 12: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.
തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ചക്രവാതചുഴി അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യുന മർദ്ദം ശക്തി പ്രാപിച്ച് തീവ്ര ന്യുന മർദ്ദമായി മാറി നവംബർ 11 അതിരാവിലെ തമിഴ്നാടിന്റെ വടക്കൻ തീരത്ത് കരയിൽ പ്രവേശിക്കാനാണ് സാധ്യത. ഇതിന്റെ ഭാഗമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളിൽ മഴ കണക്കാനാണ് സാധ്യത.
അതേസമയം, മധ്യ കിഴക്കൻ അറബികടലിൽ നിലനിന്നിരുന്ന തീവ്ര ന്യുനമർദ്ദം മധ്യ അറബിക്കടലിൽ ന്യുനമർദ്ദമായി ശക്തി കുറഞ്ഞു.ഇത് അടുത്ത മൂന്ന് ദിവസം പടിഞ്ഞാറു – തെക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാൻ സാധ്യത.
Also Read: സ്വകാര്യ ബസ് സമരം പിൻവലിച്ചു; ബസ്സുടമകളുടെ ആവശ്യങ്ങളിൽ തുടർ ചർച്ച നടത്തും
ഇന്ന് കേരള-ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക്- കിഴക്കൻ & തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തമിഴ്‌നാട് തീരം, കന്യാകുമാരി ഭാഗം, ഗൾഫ് ഓഫ് മാന്നാർ, ആന്ധ്രാ പ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഇവിടെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.