തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വൈകുന്നേരത്തോടെ ഇടിമിന്നലോടു കൂടിയുള്ള മഴയ്ക്കാണ് സാധ്യത. ബുധനാഴ്ച വരെ മഴ തുടര്‍ന്നേക്കും.
കേരള – കർണാടക തീരത്ത് തെക്ക് കിഴക്കൻ അറബിക്കടലിൽ പ്രവേശിച്ച മാൻഡോസ് ചുഴലിക്കാറ്റിന്റെ ഭാഗമായ ചക്രവാതചുഴി ന്യുനമര്‍ദമായി ശക്തി പ്രാപിച്ചു. പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യുനമര്‍ദം ഇന്ത്യൻ തീരത്ത് നിന്ന് അകന്നു രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ ദുര്‍ബലമായേക്കും.
മാന്‍ഡോസ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലെല്ലാം മഴ ലഭിച്ചിരുന്നു. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- 13-12-2022: കണ്ണൂർ, കാസര്‍ഗോഡ്.
കേരള – കർണാടക തീരങ്ങളിൽ ഇന്നും, ലക്ഷദ്വീപ് തീരങ്ങളിൽ ഡിസംബർ ബുധനാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. കേരള – കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് വിലക്ക്.