തിരുവനന്തപുരം: മാന്‍ഡോസ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയുണ്ടായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. ചൊവ്വാഴ്ച വരെ ഇടിമിന്നലോടു കൂടിയുള്ള മഴയ്ക്കാണ് സാധ്യത. അടുത്ത മൂന്ന് മണിക്കൂറില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ പെയ്തേക്കും.
വടക്കൻ തമിഴ്നാടിനും – തെക്കൻ കർണാടകതിനും – വടക്കൻ കേരളത്തിനും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴി തെക്ക് കിഴക്കൻ അറബിക്കടലില്‍ പ്രവേശിക്കാൻ സാധ്യത. ചൊവ്വാഴ്ചയോടെ ഇത് ന്യുനമർദമായി ശക്തി പ്രാപിച്ചു ഇന്ത്യൻ തീരത്ത് നിന്ന് അകന്നു പോകാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് ജാഗ്രതാ നിര്‍ദേശം. നാളെയും കലാവസ്ഥ സമാനമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- 12-12-2022: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ്.
- 13-12-2022: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ്.
കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ചൊവ്വാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് വിലക്ക്.