തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറക്കാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കത്തയച്ചു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അണക്കെട്ടിൽനിന്ന് കൂടുതൽ വെള്ളം കൊണ്ടുപോവണമെന്ന് കത്തിൽ പിണറായി ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ ജലം തമിഴ്നാട്ടിലെ വൈഗാ അണക്കെട്ടിലേക്ക് കൊണ്ടുപോകണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. അണക്കെട്ടിന്റെ ഷട്ടർ തുറക്കുകയാണെങ്കിൽ 24 മണിക്കൂര്‍ മൂമ്പ് കേരളത്തെ അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.
കനത്ത മഴയില്‍ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടിയിലെത്തിയതിനാൽ ശനിയാഴ്ച വൈകിട്ടോടെ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.
ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് തമിഴ്നാടിന്റെ ആദ്യ മുന്നറിയിപ്പ് ലഭിച്ചതെന്ന് കേരള സർക്കാർ അറിയിച്ചു. 138 അടിയിലെത്തിയാൽ രണ്ടാം മുന്നറിയിപ്പ് ലഭിക്കും. ഒപ്പം ഓറഞ്ച് അലർട്ടും പ്രഖ്യാപിക്കും. 140 അടിയിലെത്തിയാൽ റെഡ് അലർട്ടും പ്രഖ്യാപിക്കുകയും ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകുകയും ചെയ്യും. 142 അടിയാണ് ഡാമിന്റെ അനുവദനീയമായ സംഭരണ ശേഷി.
Also Read: വരും ദിവസങ്ങളില്‍ മഴ ശക്തമാകും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തെക്കൻ തമിഴ്നാട് തീരത്ത് രൂപപെട്ട ചക്രവാത ചുഴിയുടെ സ്വാധീനം മൂലം സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. തുലാവർഷത്തിന്റെ മുന്നോടിയായി ബംഗാൾ ഉള്‍ക്കടലിലും തെക്കെ ഇന്ത്യയിലും വടക്ക് കിഴക്കൻ കാറ്റിന്റെ വരവിന്റെ ഫലമായി നാളെ മുതല്‍ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയുള്ള മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.