തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.
വരുന്ന അഞ്ച് ദിവസത്തേക്ക് ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ജൂൺ 3,4,5 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയും പ്രഖ്യാപിച്ചിട്ടുണ്ട്. അറബികടലിൽ നിന്ന് കേരളതീരത്തേക്ക് വീശുന്ന കാലവർഷ കാറ്റിന്റെ സ്വാധീനഫലമായാണ് മഴ.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- 03/06/2022: ഇടുക്കി,മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
- 04/06/2022: ഇടുക്കി, മലപ്പുറം, വയനാട്
- 05/06/2022: ഇടുക്കി, മലപ്പുറം, വയനാട്
കേരള തീരത്ത് നിന്ന് ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്.
ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്നുള്ള തെക്കൻ തമിഴ്നാട് തീരം, തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്ക്-കിഴക്കൻ അറബിക്കടൽ, കന്യാകുമാരി തീരം, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള ആൻഡമാൻ കടൽ എന്നിവിടങ്ങളിലും ഇന്ന് സമാന കാലാവസ്ഥയായിരിക്കും.
വെള്ളി, ശനി ദിവസങ്ങളില്‍ തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രസ്തുത ദിവസങ്ങളിലും പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് വിലക്കുണ്ട്.