തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വൈകുന്നേരങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്നലെ രാത്രി തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ മലയോര മേഖലകളില്‍ ശക്തമായ മഴയായിരുന്നു. വാമനപുരം നദിയിൽ ജലനിരപ്പ് ഉയർന്നു. പൊന്നാംചുണ്ട്, സൂര്യകാന്ത് പാലങ്ങൾ മുങ്ങി. കല്ലാർ മേലെമൊട്ടമൂട് ഭാഗത്ത് ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായതായും റിപ്പോർട്ടുണ്ട്. കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍, ഏന്തയാര്‍ മേഖലയിലാണ് കനത്ത മഴ ലഭിച്ചത്. ഇവിടെ പലയിടങ്ങളിലും മലവെളളപ്പാച്ചിലുമുണ്ടായതായും വിവരമുണ്ട്.
അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ രാത്രി വീണ്ടും തുറന്നു. നിലവിൽ അഞ്ച് ഷട്ടറുകളിലൂടെ 2099 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. 141.95 അടിയാണ് ഡാമിലെ ജലനിരപ്പ്. പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി കലക്ടർ അറിയിച്ചു.
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ അതി തീവ്ര ന്യൂനമര്‍ദം വീണ്ടും ദുർബലമായി തീവ്ര ന്യൂനമര്‍ദമായി മാറി. ഇത് വടക്ക് – വടക്കു കിഴക്ക് ദിശയിൽ ഒഡിഷ തീരത്ത് കൂടി സഞ്ചരിച്ച് ഇന്നു പശ്ചിമ ബംഗാൾ തീരത്തെത്തി വീണ്ടും ശക്തി കുറഞ്ഞു ശക്തിയേറിയ ന്യൂനമര്‍ദമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Also Read: തലശ്ശേരിയിൽ സംഘപരിവാർ ഉയർത്തിയത് കേരളം കേൾക്കരുതാത്ത മുദ്രാവാക്യം; ആർഎസ്എസിനെതിരെ മുഖ്യമന്ത്രി
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് വടക്ക് പടിഞ്ഞാറൻ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ഒഡിഷ തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി. മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.