തിരുവനന്തപുരം: സംസ്ഥാനത്ത് 16 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാറ്റും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ട്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.
അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നാല് മണിക്കു പുറപ്പെടുവിച്ച് നിർദേശത്തിൽ അറിയിച്ചു. 14 വരെ മണിക്കൂറിൽ 40-50 കിലോ മീറ്റർ വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ
- 12-04-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
- 13-04-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
- 14-04-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി
നാളെയും മറ്റന്നാളും ഒറ്റപ്പെട്ട ശക്തമായ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തമിഴ്നാട് തീരത്തിന് മുകളിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനമാണ് കേരളത്തിൽ മഴ തുടരാൻ കാരണം.
കേരള കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറില് 40-50 കിലോമീറ്ററും, ചിലഅവസരങ്ങളിൽ 60 കിലോമീറ്ററും വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ, കേരള – ലക്ഷദ്വീപ് തീരങ്ങളിൽ 12 മുതൽ 13 വരെയും കർണാടക തീരത്ത് ഏപ്രിൽ 12 നും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്ക് കിഴക്കൻ അറബിക്കടൽ, കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ തീരം എന്നിവിടങ്ങളിലും മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
ഇന്ന് അർദ്ധരാത്രി വരെ കേരളതീരത്ത് കടൽ പ്രക്ഷുബ്ദ്ധമാകാനും 1.2 മീറ്റർ മുതൽ 1.5 മീറ്റർ വരെ ഉയരത്തിലുള്ള ഉയർന്ന തിരമാലക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
Also Read: പ്രതിദിന കോവിഡ് കണക്ക് പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സർക്കാർ അവസാനിപ്പിച്ചു