സംസ്ഥാനത്ത് കാലവർഷം ശക്തമായിരിക്കുകയാണ്. ഇതിനകം തന്നെ വിവിധ ജില്ലകളിൽ വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിൽ നിന്ന് താമസക്കാരെ താൽക്കാലിക ക്യാംപുകളിലേക്ക് മാറ്റിയിട്ടുണ്ട്. റോഡുകളിൽ വെള്ളം കയറിയത് ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രളയവുമായി ബന്ധപ്പെട്ട മുൻകരുതൽ നിർദേശങ്ങൾ പാലിക്കേണ്ടത് അനിവാര്യമാണെന്ന് സർക്കാരും വിവിധ ഏജൻസികളും മുൻകരുതൽ നൽകുന്നു. ഒപ്പം പ്രളയത്തിനും ഉരുൾപൊട്ടലിനും സാധ്യതയുള്ള പ്രദേശങ്ങളിലെ താമസക്കാർ ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വയ്ക്കണമെന്നും സർക്കാർ നിർദേശിക്കുന്നു.
വെള്ളപ്പൊക്ക ഭീഷണി: പൊതുവായുള്ള നിർദേശങ്ങൾ
- സർക്കാർ സംവിധാനങ്ങളിൽ നിന്നും മറ്റുമുള്ള പ്രളയ മുന്നറിയിപ്പുകൾ കാലാവസ്ഥാ അറിയിപ്പുകളും ശ്രദ്ധിക്കുക.
- വെള്ളപ്പൊക്കത്തിൽ നിന്ന് മാറിനിൽക്കുക. നിങ്ങളുടെ കണങ്കാലിന് മുകളിലായി വെള്ളം ഒഴുകുന്നുണ്ടെങ്കിൽ അതിന് നിങ്ങളെ ഒഴുക്കാനുള്ള ശേഷിയുണ്ടാവും.
- വെള്ളപ്പൊക്കമുള്ള റോഡുകൾ ഡ്രൈവിങ്ങ് സമയത്ത് ഒഴിവാക്കുക. വെള്ളപ്പൊക്കമുള്ള ഒരു റോഡിൽ നിങ്ങൾ അകപ്പെടുകയും അവിടെ ജലനിരപ്പ് അതിവേഗം ഉയരുകയുമാണെങ്കിൽ വാഹനത്തിൽ നിന്ന് വേഗം പുറത്തിറങ്ങി ഉയർന്ന ഇടത്തേക്ക് മാറുക. രണ്ടടിയിലധികം ഉയരത്തിലുള്ള ജലപ്രവാഹത്തിൽ മിക്ക കാറുകളും ഒഴുകിപ്പോവും.
- കുട്ടികളെ വെള്ളപ്പൊക്കത്തിൽ നിന്ന് അകറ്റി നിർത്തുക. അവർ അതിന്റെ അപകടം മനസ്സിലാക്കുന്നതിൽ പരാജയപ്പെടാൻ സാധ്യതയുണ്ട്.
- വെള്ളപ്പൊക്കം തിരിച്ചറിയാൻ പ്രയാസമുള്ള സമയങ്ങളിൽ, പ്രത്യേകിച്ച് രാത്രിയിൽ ജാഗ്രത പാലിക്കുക.
എമർജൻസി കിറ്റ് തയ്യാറാക്കണമെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്ത് പല പ്രദേശങ്ങളിലും കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വയ്ക്കേണ്ടതാണെന്ന് സംസ്ഥാന സർക്കാർ മുന്നറിയിപ്പ് നൽകി. മാറിത്താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ എല്ലാവരും തയ്യാറാവുകയും വേണമെന്നും സർക്കാർ വ്യക്തമാക്കി.
സംസ്ഥാനത്ത് പല പ്രദേശങ്ങളിലും കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു…
Posted by Pinarayi Vijayan on Wednesday, 5 August 2020
ടോർച്ച്, റേഡിയോ, 500 ml വെള്ളം, ORS പാക്കറ്റ്, അത്യാവശ്യം വേണ്ടുന്ന മരുന്നുകൾ, മുറിവിന് പുരട്ടാവുന്ന മരുന്ന്, ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷൻ, 100 ഗ്രാം കപ്പലണ്ടി, 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില് ഈന്തപ്പഴം എന്നിവ എമർജൻസി കിറ്റിൽ സൂക്ഷിക്കേണ്ടതാണ്.
ചെറിയ ഒരു കത്തി, 10 ക്ലോറിന് ടാബ്ലെറ്റ്, ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില് ടോർച്ചിൽ ഇടാവുന്ന ബാറ്ററി, ബാറ്ററിയു, കോൾ പ്ലാനും ചാര്ജ് ചെയ്ത ഒരു സാധാരണ മൊബൈൽ ഫോൺ, അത്യാവശ്യം കുറച്ച് പണം, എടിഎം കാർഡ് എന്നിവയും കിറ്റിൽ സൂക്ഷിക്കണം.
എമർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും അത് വീട്ടിൽ എല്ലാവർക്കും എടുക്കാൻ പറ്റുന്ന തരത്തിൽ സുരക്ഷിതമായ ഒരിടത്ത് വെക്കുകയും ചെയ്യണം. പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പം എടുക്കാൻ പറ്റുന്ന രീതിയിൽ വീട്ടിൽ ഉയർന്ന സ്ഥലത്തു സൂക്ഷിക്കണമെന്നും സർക്കാർ നിർദേശിക്കുന്നു.
പ്രളയത്തിനു ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- നിങ്ങളുടെ വീടുള്ള പ്രദേശം സുരക്ഷിതമാണെന്ന് ഔദ്യോഗികമായി പ്രഖ്യാപനം വന്ന ശേഷം മാത്രം വീട്ടിലേക്ക് മടങ്ങുക.
- നിങ്ങൾ വീട്ടിൽ പ്രവേശിക്കുന്നതിനുമുമ്പ്, അയഞ്ഞ വൈദ്യുതി ലൈനുകൾ, കേടായ ഗ്യാസ് സിലിണ്ടർ എന്നിവ പരിശോധിക്കുക.
- വീടിന്റെ തറയിൽ വിള്ളലോ കേടുപാടുകളോ ഉണ്ടോ എന്ന് നോക്കുക.
- വീടിന്റെ ഭാഗങ്ങൾ തകരുകയോ കേടാവുകയോ ചെയ്തിട്ടുണ്ടാവം. ശ്രദ്ധാപൂർവ്വം പരിശോധിച്ച ശേഷം മാത്രം അകത്ത് കടക്കുക.
- വെള്ളപ്പൊക്കത്തിൽ വീട്ടിനകത്ത് പാമ്പുകളോ മറ്റ് വിഷജീവികളോ കടക്കാൻ സാധ്യതയുണ്ട്. ഇക്കാര്യം ശ്രദ്ധിക്കുക.
- സ്വാഭാവികമല്ലാത്ത രാസവസ്തുക്കളുടെയോ വാതകങ്ങളുടെയോ ഗന്ധമുണ്ടെങ്കിൽ അഗ്നിശമന വിഭാഗത്തെ വിളിക്കുക.
- നിങ്ങളുടെ വീടിന് പുറത്ത് വൈദ്യുതി ലൈനുകൾ വീണുകിടക്കുന്നുണ്ടെങ്കിൽ വെള്ളം കെട്ടിയിരിക്കുന്ന ഇടങ്ങളിൽ ചവിട്ടുന്നത് ഒഴിവാക്കുക.
- കുട്ടികളെയും വളർത്തുമൃഗങ്ങളെയും അപകടകരമായ സ്ഥലങ്ങളിൽ നിന്നും അകറ്റി നിർത്തുക.
- ക്ലീനിംഗ് ഉൽപ്പന്നങ്ങൾ, പെയിന്റ്, ബാറ്ററികൾ, ഇന്ധനം, കേടായ ഇന്ധന പാത്രങ്ങൾ എന്നിവ വെള്ളത്തിൽ കലർന്നാൽ അപകടകരമാണ്.
- അപകടസാധ്യത ഒഴിവാക്കാൻ പ്രാദേശിക ഭരണ അധികൃതരുമായി ബന്ധപ്പെടുക.
- വീട് വൃത്തിയാക്കുമ്പോൾ കയ്യുറകൾ അടക്കമുള്ള സംരക്ഷണ വസ്തുക്കൾ ഉപയോഗിക്കുക.
- ടിന്നിലടച്ച ഭക്ഷ്യവസ്തുക്കൾ, വാട്ടർ ബോട്ടിലുകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, ഫീഡിങ്ങ് ബോട്ടിലുകൾ എന്നിവ പ്രളയ ജലവുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടെങ്കിൽ അവ ഉപേക്ഷിക്കുക.
- പ്രളയജലം കയറി മലിനമായ ജലശ്രോതസ്സുകളിൽനിന്നുള്ള വെള്ളം പാത്രങ്ങൾ കഴുകാനോ പല്ല് തേക്കാനോ ഭക്ഷണം തയ്യാറാക്കാനോ കൈ കഴുകാനോ കുളിക്കാനോ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
- ഇതു സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും മറ്റ് വകുപ്പുകളുടെയും നിർദേശങ്ങൾ പിൻതുടരുക.