തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെ സ്വാധീന ഫലമായി കേരളത്തില്‍ ഞായറാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്കി. ഇന്നും നാളെയും പ്രഖ്യാപിച്ചിരുന്നു ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചു. പതിനൊന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. നാളെ വരെ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- നവംബര്‍ 10: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
- നവംബര്‍ 11: പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
- നവംബര്‍ 12: പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
- നവംബര്‍ 13: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.
- നവംബര്‍ 14: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.
തെക്കൻ ബംഗാൾ ഉൾകടലിൽ നിലവിലുള്ള ന്യുന മർദ്ദംഅടുത്ത 12 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ചു തീവ്ര ന്യുനമർദ്ദമായി മാറി നാളെ രാവിലെയോടെ തമിഴ്നാടിന്റെ തെക്കൻ തീരത്ത് എത്താനാണ് സാധ്യത. തുടർന്ന് നാളെ ( നവംബർ 11) വൈകുന്നേരത്തോടെ വടക്കൻ തമിഴ് നാട് – തെക്കൻ ആന്ധ്രാ പ്രദേശ് തീരത്ത് കാരയ്ക്കലിനും ശ്രീഹരിക്കൊട്ടെക്കും ഇടയിൽ കടലൂർ അടുത്ത് വഴി കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പറഞ്ഞു.
അതേസമയം, നവംബർ 13 ഓടെ ആൻഡമാൻ കടലിൽ പുതിയ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. തുടർന്നുള്ള 48 മണിക്കൂറിൽ ശക്തി പ്രാപിച്ച് പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാനുള്ള സാധ്യതയുമുണ്ട്.
Also Read: ജോജുവിനെതിരെ പ്രതിഷേധം തുടർന്ന് കോൺഗ്രസ്; കാർ തകർത്ത കേസിൽ രണ്ട് പ്രതികൾ കൂടി കീഴടങ്ങി
കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ തെക്ക്- കിഴക്കൻ ആൻഡ് തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തമിഴ്നാട് തീരം, കന്യാകുമാരി ഭാഗം, ഗൾഫ് ഓഫ് മാന്നാർ, ആന്ധ്രാ പ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഇവിടെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.